ലിബിയന്‍ സയാമീസ് ഇരട്ടകളുടെ സങ്കീര്‍ണ ശസ്ത്രക്രിയ നാളെ, വേര്‍പെടുത്തേണ്ടത് അടിവയറും ഇടുപ്പും

ശസ്ത്രക്രിയ സങ്കീര്‍ണമായിരിക്കുമെന്നും, 11 ഘട്ടങ്ങളായുള്ള ശസ്ത്രക്രിയയ്ക്ക് 15 മണിക്കൂര്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു
ലിബിയന്‍ സയാമീസ് ഇരട്ടകളുടെ സങ്കീര്‍ണ ശസ്ത്രക്രിയ നാളെ, വേര്‍പെടുത്തേണ്ടത് അടിവയറും ഇടുപ്പും

ജിദ്ദ: ലിബിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രീയ വ്യാഴാഴ്ച നടക്കും. അടിവയറും ഇടുപ്പും ഒട്ടിച്ചേര്‍ന്ന നിലയിലാണ് കുട്ടികള്‍. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്ററിലാണ് സയാമീസ് ഇരട്ടകളായ അഹ്മദിനേയും, മുഹമ്മദിനേയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ നടക്കുക. 

ശസ്ത്രക്രിയ സങ്കീര്‍ണമായിരിക്കുമെന്നും, 11 ഘട്ടങ്ങളായുള്ള ശസ്ത്രക്രിയയ്ക്ക് 15 മണിക്കൂര്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ സര്‍ജിക്കല്‍ വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍, നഴ്‌സിങ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ 35 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുക. 

ശസ്ത്രക്രിയയില്‍ 70 ശതമാനത്തോളം വിജയമാണ് പ്രതീക്ഷിക്കുന്നത് എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ സര്‍ജിക്കല്‍ സംഘം തലവന്‍ ഡോ അബ്ദുല്ല അല്‍റബി പറഞ്ഞു. സല്‍മാന്‍ രാജാവിന്റേയും, സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റേയും നിര്‍ദേശത്തെ തുടര്‍ന്നാണ് ലിബിയന്‍ സയാമിസുകളെ ചികിത്സയ്ക്കായി സൗദിയില്‍ എത്തിച്ചത്. 

ഒരു മാസം മുന്‍പ് സൗദിയില്‍ എത്തിച്ച കുട്ടികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുന്‍പായി വേണ്ട പരിശോധനകള്‍ പൂര്‍ത്തിയാക്കി. കുട്ടികളുടെ ശാരീരിക അസ്ഥികള്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകളും, വിജയ സാധ്യതയും കുട്ടികളുടെ പിതാവിനെ ബോധ്യപ്പെടുത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com