ധാക്ക: ഉള്ളി വില റെക്കോര്‍ഡ് നിരക്കില്‍ എത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളിയുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ നിർദേശം. സെപ്തംബർ മുതൽ ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തിയത്. പ്രധാനമന്ത്രി ഷേഖ് ഹസീനയടക്കം തന്റെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകൾ.
കിലോയ്ക്ക് 30 ടാക്ക വിലയുണ്ടായിരുന്ന ഉള്ളിക്ക് ഇപ്പോൾ 260 ടാക്ക (220 രൂപ) യാണ് വില. നിലവിൽ വിമാനമാർഗ്ഗമാണ് രാജ്യത്തേക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസന്‍ ജാഹിദ് തുഷര്‍ പറഞ്ഞു. വിഭവങ്ങളില്‍ ഉള്ളിയുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഹോട്ടല്‍ മെനുവില്‍നിന്നും ഉള്ളി ഉപയോഗിച്ചുള്ള പലഹാരങ്ങള്‍ ഒഴിവാക്കികഴിഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാലാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മ്യാന്മര്‍, തുര്‍ക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ ബംഗ്ലാദേശിലേക്ക് ഉള്ളി എത്തുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും ഉള്ളി വാങ്ങുന്നത്. പല മാർക്കറ്റുകളിലും ഇതിനെ ചൊല്ലി തര്‍ക്കവും പതിവായി. ഉള്ളി വില ഉയർന്നതിന് കാരണം സർക്കാരാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ ഇന്ന് ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ