ബാഗ്ദാദിയുടെ ഒളിയിടം വന്‍ ഗര്‍ത്തം ; ഒന്നും അവശേഷിപ്പിക്കാതെ യുഎസ് സൈന്യം ; 'ഓപ്പറേഷന്‍ കായ്‌ല മുള്ളറു'ടെ വീഡിയോ പുറത്തുവിട്ട് അമേരിക്ക

സൈനിക നടപടിക്കും മുന്‍പും ശേഷവുമള്ള സ്ഥലത്തിന്റെ ദൃശ്യങ്ങളാണ് പെന്റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്
ബാഗ്ദാദിയുടെ ഒളിയിടം വന്‍ ഗര്‍ത്തം ; ഒന്നും അവശേഷിപ്പിക്കാതെ യുഎസ് സൈന്യം ; 'ഓപ്പറേഷന്‍ കായ്‌ല മുള്ളറു'ടെ വീഡിയോ പുറത്തുവിട്ട് അമേരിക്ക

വാഷിങ്ടന്‍ : ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്‌ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിച്ച സൈനീക നീക്കത്തിന്റെ വീഡിയോ പുറത്തുവിട്ട് അമേരിക്ക. ബാഗ്ദാദി കൊല്ലപ്പെടുന്നതിന് മുമ്പ് യുഎസ് സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് പെന്റഗണ്‍ പുറത്തുവിട്ടത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിലുള്ള ബഗ്ദാദിയുടെ ഒളിത്താവളത്തിലേക്ക് കമാന്‍ഡോ സംഘം എത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് പുറത്തുവിട്ടത്.

സൈനിക നടപടിക്കും മുന്‍പും ശേഷവുമള്ള സ്ഥലത്തിന്റെ ദൃശ്യങ്ങളാണ് പെന്റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്. കെട്ടിടത്തിലേക്ക് സൈന്യത്തെ എത്തിച്ച ഹെലികോപ്ടറിനു നേരേ താഴെ നിന്ന് അജ്ഞാത സംഘം വെടിയുതിര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിന് ശേഷം ബഗ്ദാദിയുടെ ഒളിത്താവളവും പരിസരവും സൈന്യം തകര്‍ത്തു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഇവിടം വന്‍ ഗര്‍ത്തമായി മാറിയെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡറായ ജനറല്‍ കെന്നത്ത് മെക്കന്‍സി പറഞ്ഞു.

പ്രസിഡന്റ് ട്രംപ് അറിയിച്ചതു പോലെ ബഗ്ദാദിയുടെ മൂന്നു മക്കളല്ല, രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോള്‍, സ്വയം നടത്തിയ സ്‌ഫോടനത്തിലാണ് ബഗ്ദാദിയുടെ കൂടെ് ഇരുവരും കൊല്ലപ്പെട്ടത്. രണ്ടു മണിക്കൂര്‍ നീണ്ട സൈനികനടപടിക്കിടെ ബാഗ്ദാദിയുടെ രണ്ട് ഭാര്യമാരും കുട്ടികളും അംഗരക്ഷകരും മരിച്ചിട്ടുണ്ട്. ഇവരും സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചിരുന്നു.2004ല്‍ ഇറാഖ് കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ എടുത്ത ഡിഎന്‍എ സാംപിളുമായി താരതമ്യം ചെയ്താണ് ബഗ്ദാദിയെ തിരിച്ചറിഞ്ഞതെന്നും മെക്കന്‍സി പറഞ്ഞു.

ബാഗ്ദാദിയെ കൊലപ്പെടുത്തിയശേഷം ശരീരാവശിഷ്ടങ്ങള്‍ യുഎസ് സൈന്യം കടലില്‍ താഴ്ത്തി. ഓപ്പറേഷന്‍ കായ്‌ല മുള്ളര്‍ എന്ന പേരിലായിരുന്നു യു എസ് സൈന്യത്തിന്റെ നീക്കം. ബഗ്ദാദിയുടെ ഒളിസങ്കേതത്തില്‍ കടന്നു കയറിയ കുര്‍ദ് ചാരനാണ് ഡിഎന്‍എ പരിശോധനയ്ക്കായി ബഗ്ദാദിയുടെ അടിവസ്ത്രം മോഷ്ടിച്ചതെന്നു കഴിഞ്ഞ ദിവസം കുര്‍ദ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നു. ബാഗ്ദാദിയുടെ അടുത്ത സഹായിയായ ഇസ്മയില്‍ അല്‍ ഏതാവിയില്‍നിന്ന് ഇറാഖ് ഇന്റലിജന്‍സിനാണ് ബാഗ്ദാദിയെക്കുറിച്ചുള്ള ആദ്യസൂചന ലഭിക്കുന്നത്. ബഗ്ദാദി കൊല്ലപ്പെട്ടെങ്കിലും ഐഎസ് ഭീകരസംഘടന ഇപ്പോഴും അപകടകരമാണ്. ബഗ്ദാദിയെ വധിച്ചതുകൊണ്ട് ഐഎസ് ഇല്ലാതാകുമെന്നു കരുതുന്നില്ലെന്നും കെന്നത്ത് മെക്കന്‍സി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com