ചൈനയിലെ കൂറ്റന്‍ നദിയില്‍ നീന്തുന്ന ഭീമന്‍ ജീവി; അജ്ഞാതം; അമ്പരപ്പ്; വീഡിയോ

നദിയിലെ കനത്ത ഒഴുക്കിനെയും കൂസാതെയാണു യാത്ര
ചൈനയിലെ കൂറ്റന്‍ നദിയില്‍ നീന്തുന്ന ഭീമന്‍ ജീവി; അജ്ഞാതം; അമ്പരപ്പ്; വീഡിയോ


ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ യാങ്‌സിയിലൂടെ നീന്തുന്ന അജ്ഞാത ജീവിയെ കുറിച്ചുള്ള വാര്‍ത്തകളാണ് എല്ലായിടത്തും നിറയുന്നത്.  കറുത്ത്, നീളത്തിലുള്ള ഒരു വസ്തു തടാകത്തിലൂടെ നീന്തുന്നതായിരുന്നു കാഴ്ച. ഒരു ഘട്ടത്തില്‍ ഇതിന്റെ നീളം പത്തടി വരെയെത്തിയിരുന്നു. പക്ഷേ ജീവിക്ക് 60 അടി വരെ നീളമുണ്ടെന്നാണു വിഡിയോ കണ്ട പലരും വിലയിരുത്തുന്നത്. വിഡിയോകള്‍ പുറത്തെത്തി മണിക്കൂറുകള്‍ക്കകം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ സംഗതി വൈറലാവുകയും ചെയ്തു. ഇതെന്തു തരം ജീവിയാണെന്ന ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

നീണ്ട കഴുത്തും ദിനോസറുകളുടെ രൂപവുമുള്ള ജീവി നേരത്തെ സ്‌കോട്ടലന്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നെസ്സി എന്നാണ് അതിനെ ഓമനപ്പേരിട്ടു വിളിച്ചിരുന്നത്.

എന്നാല്‍ അടുത്തിടെ തടാകത്തില്‍ നിന്നുള്ള ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ നെസ്സി എന്ന ജീവിയില്ലെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്. വമ്പന്‍ ഈല്‍ മത്സ്യത്തെ നെസ്സിയായി തെറ്റിദ്ധരിച്ചതാണെന്നാണു പറയപ്പെടുന്നത്. എന്തായാലും പുതിയ ജീവിയെ നെസ്സിയുടെ ബന്ധുവായാണ് ആളുകള്‍ കാണുന്നത്.

ദൂരെ നിന്നുള്ള വിഡിയോ ആയതിനാല്‍ വ്യക്തത കുറവാണ്. കാഴ്ചയില്‍ ഒരു പാമ്പിനെപ്പോലെയാണു നീന്തല്‍. നദിയിലെ കനത്ത ഒഴുക്കിനെയും കൂസാതെയാണു യാത്ര. വിഡിയോകളിലെല്ലാം ജീവിയുടെ നീളന്‍ വാലും തലയും കാണാം. വെള്ളത്തില്‍ കാണപ്പെടുന്ന ഭീമന്‍ പാമ്പായിരിക്കാം ഇതെന്നാണു വിദഗ്ധര്‍ പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്‌സിയില്‍ ഇത്തരം പാമ്പുകള്‍ ഏറെയുണ്ട് താനും. പക്ഷേ ഇത്രയേറെ വലുപ്പം അപൂര്‍വമാണ്.

ഇതൊന്നുമല്ല, വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ ഒരു കറുത്ത പ്ലാസ്റ്റിക് ഷീറ്റിനെയാണ് രാക്ഷസജീവിയാക്കി മാറ്റിയതെന്നും വാദിക്കുന്നവരുണ്ട്. വിഡിയോ എന്തായാലും ദശലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com