റഷ്യയിലെ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനം ; അതിമാരക വൈറസുകള്‍ പുറത്തുകടന്നു ? ; അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഉത്തരവ്
മോസ്‌കോ : റഷ്യയിലെ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനമുണ്ടായി. സൈബീരിയയിലെ കോള്‍ട്ട്‌സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്. ആറുനിലക്കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ അറ്റകുറ്റപ്പണിക്കിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തില്‍ ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന, ഭൂമിയെ നരകമാക്കാന്‍ വരെ ശേഷിയുള്ള അതീവ മാരക വൈറസുകള്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വൈദ്യശാസ്ത്രത്തിന് ഇന്നും പിടിനല്‍കാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്‌ഐവി, എബോള, ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുള്ളത്. മനുഷ്യരാശിക്ക് കനത്ത നാശം വിതച്ച വസൂരിക്കു കാരണമായ വരിയോള വൈറസ്, ചില തരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബില്‍ ഇപ്പോഴും സുരക്ഷിതമായുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പഴയ സോവിയറ്റ് യൂണിയന്‍ 1974 ല്‍ നിര്‍മ്മിച്ചതാണ് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്.
ലോകത്തില്‍ വസൂരി വൈറസുകളെ സൂക്ഷിച്ചിട്ടുള്ള രണ്ട് ലാബറട്ടറികളില്‍ ഒന്നാണ് വെക്ടര്‍ ഇൻസ്റ്റിറ്റ്യൂട്ട്. എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉള്‍പ്പെടെ പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടര്‍. ഇപ്പോഴും പല മാരകരോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്നുമുണ്ട്. മാരക വൈറസുകളെ സൂക്ഷിച്ചിട്ടുള്ള മറ്റൊരു ലബോറട്ടറി, അമേരിക്കയിലെ അറ്റ്‌ലാന്റയിലുള്ള യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്ററാണ്.
എന്നാല്‍ സ്‌ഫോടനത്തില്‍ മാരക വൈറസുകള്‍ പുറത്തുവന്നുവെന്നുള്ള വാര്‍ത്തകല്‍ അധികൃതര്‍ നിഷേധിച്ചു. രോഗാണുക്കളെ സൂക്ഷിച്ച മേഖലയിലല്ല സ്‌ഫോടനമുണ്ടായത്. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാരക രോഗാണുക്കളെയെല്ലാം കെട്ടിടത്തില്‍ നിന്നും മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റിയിരിക്കുകയായിരുന്നെന്നും വെക്ടര്‍ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കോള്‍ട്ട്‌സവ സയന്‍സ് സിറ്റിയുടെ മേധാവി നിക്കോളായ് ക്രാസ്‌നികോവ് അറിയിച്ചു. എബോള വാക്‌സിനുകളുടെ പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തില്‍ മാരകരോഗാണുക്കള്‍ പുറത്തെത്താനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എബോള, വസൂരി പോലുള്ള രോഗാണുക്കളെ 'ലെവല്‍ 4' ലാബറട്ടറികളില്‍, പ്രത്യേക കണ്ടെയ്‌നറുകളിലാക്കി ശീതീകരിച്ചാണ് സൂക്ഷിക്കുന്നത്. അതീവ സുരക്ഷാമേഖലയായ ഇവിടേക്ക് പ്രവേശനവും നിയന്ത്രണവിധേയമായിരിക്കും. മാത്രമല്ല, സ്‌ഫോടനമുണ്ടായാലും അതിനെത്തുടര്‍ന്ന് ലാബറട്ടറിയില്‍ താപനില 100 ഡിഗ്രിയിലോ അതില്‍ കൂടുതലോ ആയി ഉയരുന്നത് വൈറസുകള്‍ നശിച്ചു പോകാന്‍ കാരണമാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തീപിടിത്തത്തെത്തുടര്‍ന്ന് 'മാരകമായ' വസ്തുക്കളൊന്നും പുറത്തേക്കു പടര്‍ന്നിട്ടില്ലെന്നു കോള്‍ട്ട്‌സവ മേയറും വ്യക്തമാക്കിയിട്ടുണ്ട്. അട്ടിമറിയുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മേയര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ