കെന്റക്കി: വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ കേസ്. അമേരിക്കയിലെ വേവ് 3 ന്യൂസ് (WAVE 3News) എന്ന ചാനലിന്റെ റിപ്പോർട്ടറായ സാറ റിവെസ്റ്റിനാണ് ജോലി ചെയ്യുന്നതിനിടെ അപമാനം നേരിട്ടത്. വാർത്തയുടെ വിശദാംശങ്ങൾ ലൈവായി നൽകുന്നതിനിടെ പെട്ടെന്ന് ഫ്രെയിമില്‍ കടന്നു വന്ന യുവാവ് സാറയുടെ വലതു കവിളില്‍ ചുംബിക്കുകയായിരുന്നു.
'അനുചിതമായ പ്രവൃത്തി' എന്നായിരുന്നു ഇതിനോട് സാറ പ്രതികരിച്ചത്. സംഭവം അവഗണിക്കാൻ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടിങ് തുടരാന്‍ സാറയ്ക്ക് സാധിച്ചില്ല. പിറ്റേദിവസം സംഭവത്തിന്റെ വിഡിയോ സാറ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചു. 'ഹേയ് മിസ്റ്റര്‍, ഇതാ നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങള്‍, നിങ്ങളെന്നെ സ്പര്‍ശിക്കാതിരുന്നെങ്കിലോ? നന്ദി...', എന്ന് കുറിച്ചാണ് സാറ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സാറ പൊലീസിൽ പരാതി നൽകുകയുമുണ്ടായി. അന്വേഷണത്തിൽ നാല്‍പ്പത്തിരണ്ടുകാരനായ എറിക് ഗുഡ്മാൻ എന്ന യുവാവാണ് സാറയോട് മോശമായി പെരുമാറിയത് എന്ന് കണ്ടെത്തി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് മാസം ജയില്‍ വാസമോ 250 ഡോളര്‍ പിഴയോ ആണ് എറിക്കിന് ലഭിക്കാൻ സാധ്യതയുള്ള ശിക്ഷ.
ജോലി തടസ്സപ്പെടുത്തിയതിനും സാറയെ ശല്യപ്പെടുത്തിയതിനും മാപ്പ് പറഞ്ഞുകൊണ്ട് ഇയാൾ സാറയ്ക്ക് കത്തയച്ചിരുന്നു. ഇത്തരത്തിലൊരു പ്രവർത്തി ഇനി അയാളിൽ നിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് സാറ പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ