എന്റെ കുഞ്ഞാണെന്ന് കരുതി; ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ പിതാവ് 13കാരന്‍; വേദനിപ്പിച്ചത് അതൊന്നുമല്ല; 21 കാരന്റെ തുറന്നുപറച്ചില്‍

അവളുടെ ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവുമെല്ലാമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍. 
എന്റെ കുഞ്ഞാണെന്ന് കരുതി; ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ പിതാവ് 13കാരന്‍; വേദനിപ്പിച്ചത് അതൊന്നുമല്ല; 21 കാരന്റെ തുറന്നുപറച്ചില്‍

ലണ്ടന്‍: 21 വയസ്സുകാരനായ ഡാനിയേല്‍ റോബിന്‍സിനെ തകര്‍ത്തത് ഒരു ഡിഎന്‍എ ടെസ്റ്റാണ്. തന്റെതെന്ന് കരുതിയ കുഞ്ഞിന്റെ അച്ഛന്‍ 13 കാരനാണെന്നറിഞ്ഞതിലേറെ വേദനിപ്പിച്ചത് അഞ്ച് വര്‍ഷമായി ഒപ്പമുള്ള പങ്കാളി വഞ്ചിച്ചതായിരുന്നു. 

ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറില്‍ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും നഴ്‌സറി ജീവനക്കാരിയുമായ ലീ കോര്‍ഡിസിന്റെ ഭര്‍ത്താവാണ് ഡാനിയല്‍ റോബിന്‍സ്. ലീ കോര്‍ഡിസ് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന്റെ അച്ഛന്‍ പതിമൂന്നുകാരനാണെന്നും നേരത്തെ തെളിഞ്ഞിരുന്നു. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. പലതവണകളായി ലീ കോര്‍ഡിസ് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസില്‍ ഈ ആഴ്ച കോടതി വിധി പറയും. ഇതിന് മുന്നോടിയായാണ് ലീയുടെ ഭര്‍ത്താവ് ഡാനിയല്‍ റോബിന്‍സ് ബ്രിട്ടീഷ് മാധ്യമമായ 'ദി സണ്ണി'നോട് പ്രതികരണം നടത്തിയത്. 

കഴിഞ്ഞ സംഭവങ്ങളെല്ലാം ഒരു നരകത്തിലേതെന്ന് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പക്ഷേ, ലീ ഒരു മോശപ്പെട്ട വ്യക്തിയാണെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഡാനിയല്‍ പറഞ്ഞു. ഭാര്യ ജയിലില്‍ പോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും യുവാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

'അവളോടൊപ്പം അത്രയും മനോഹരമായ ജീവിതമായിരുന്നു. അവളും കുഞ്ഞും വീടും ജോലിയുമെല്ലാമായി സന്തോഷകരമായ ജീവിതം. പക്ഷേ, എല്ലാം പെട്ടെന്ന് അവസാനിച്ചു. എന്റെ കുഞ്ഞ്, എന്റെ ഭാര്യ എല്ലാവരും പോയി. ഇനിയെന്താണ് എനിക്ക് ബാക്കിയുള്ളത്. ശരിക്കും ഹൃദയം തകരുന്ന അവസ്ഥയാണിത്' ഡാനിയല്‍ പറയുന്നു. 'ലീയുടെ ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവുമെല്ലാമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍. ഒരു അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ ഓരോ നിമിഷവും ആസ്വദിച്ചിരുന്നു. ആ ഡി.എന്‍.എ. ഫലം പുറത്തുവരുന്നത് വരെ ഏറ്റവും മനോഹരമായ ജീവിതമായിരുന്നു' ഡാനിയല്‍ പറഞ്ഞുനിര്‍ത്തി. 

2015ല്‍ കോളേജ് പഠനകാലത്താണ് ലീയും ഡാനിയേലും അടുപ്പത്തിലാകുന്നത്. പിന്നീട് ലീ കോര്‍ഡിസ് നഴ്‌സറി ജീവനക്കാരിയായി. ഇതിനിടെയാണ് ഒരു വീട്ടിലെ ജോലിക്കിടെ 13 വയസ്സുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് തുടര്‍ന്നു. അതേവര്‍ഷം മെയ് മാസത്തില്‍ തന്നെ ലീയും ഡാനിയേലും വിവാഹിതരായെങ്കിലും ലീ 13 കാരനെ പീഡിപ്പിക്കുന്നത് തുടരുകയായിരുന്നു. പിന്നീട് പീഡനവിവരം പുറത്തറിഞ്ഞപ്പോഴാണ് ലീ ജന്മം നല്‍കിയ കുഞ്ഞിന്റെ അച്ഛന്‍ 13 വയസ്സുകാരനാണെന്ന് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com