ചൈനയില്‍ ഇന്ന് ദുഃഖാചരണം; കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍ക്കും പൗരന്മാര്‍ക്കും ആദരം

കോവിഡ് രോഗം ബാധിച്ച് മൂവായിരത്തിലധികം പേര്‍ മരിച്ച ചൈനയില്‍ ഇന്ന് ദുഃഖാചരണം
ചൈനയില്‍ ഇന്ന് ദുഃഖാചരണം; കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍ക്കും പൗരന്മാര്‍ക്കും ആദരം

ബീജിങ്:  കോവിഡ് രോഗം ബാധിച്ച് മൂവായിരത്തിലധികം പേര്‍ മരിച്ച ചൈനയില്‍ ഇന്ന് ദുഃഖാചരണം. രാജ്യമൊട്ടാകെ പതാക താഴ്ത്തി കെട്ടിയും സൈറണ്‍ മുഴക്കിയും കോവിഡ് ബാധിച്ച് മരിച്ചവരെ ചൈന അനുസ്മരിച്ചു. കൊറോണയെക്കുറിച്ച് ലോകത്തെ ആദ്യം അറിയിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങ് ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കേ രക്തസാക്ഷികളായ ആരോഗ്യപ്രവര്‍ത്തകരെ രാജ്യം അനുസ്മരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുളളവരെ രക്തസാക്ഷികളായി കണ്ട് മൂന്നുമിനിറ്റ് നേരം മൗനം ആചരിച്ചാണ് രാജ്യം ഇവര്‍ക്ക് ആദരം അര്‍പ്പിച്ചത്. പാര്‍ട്ടി ആസ്ഥാനങ്ങളിലും തന്ത്രപ്രധാന സ്ഥാപനങ്ങളിലും പതാക താഴ്ത്തി കെട്ടിയാണ് ഇവരെ രാജ്യം ഓര്‍ത്തത്. ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലാ ആഘോഷപരിപാടികളും ഇന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.

കൊറോണ വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇതുവരെ 3300 ലധികം പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഡിസംബറിലാണ് രോഗം ആദ്യ സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് രോഗം ബാധിക്കുന്നവരുടെയും മരണസംഖ്യയും ഗണ്യമായി കുറയ്ക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി രോഗത്തെ പിടിച്ചുകെട്ടുന്ന ചൈനയുടെ കാഴ്ചകളാണ് പുറത്തെത്തുന്നത്.

കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് താക്കീത് എന്ന നിലയില്‍ ഡോക്ടര്‍ ലീക്ക് മേല്‍ ചുമത്തിയ കുറ്റം പിന്‍വലിച്ച് രാജ്യം മാപ്പ് പറഞ്ഞിരുന്നു. ഡോക്ടര്‍ ലീയുടെ കുടുംബത്തോടും രാജ്യം  ക്ഷമാപണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊറോണരോഗത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തിനെ കുറിച്ചും ചൈനീസ് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയ ഡോ ലീ വെന്‍ലിയാങ് അതേ രോഗം ബാധിച്ച് ഫെബ്രുവരിയില്‍ മരിച്ചിരുന്നു. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com