ന്യൂയോര്‍ക്ക്: ബ്രൂക്‌നിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ 40 മിനിറ്റിനുള്ളില്‍ ഹൃദയാഘാതമുണ്ടായത് ആറ് പേര്‍ക്ക്. മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പ് നാല് പേര്‍ മരണത്തിന് കീഴടങ്ങി.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളാണ്. നമ്മളോട് ഇവര്‍ സംസാരിക്കുന്നതിന് ഇടയില്‍ അവരുടെ ഹൃദയമിടിപ്പ് നിലയ്‌ക്കും. ഏതാനും നിമിഷത്തിന് ശേഷം നമ്മള്‍ അവരുടെ തൊണ്ടയില്‍ ഒരു ട്യൂബ് ഇടും. വെന്റിലേറ്റര്‍ അവരെ ജീവിതത്തിലേക്ക് കൊണ്ടുവരും എന്ന പ്രതീക്ഷയില്‍, യുഎസ് ആശുപത്രിയിലെ റെസ്‌പിറേറ്ററി തെറാപിസ്റ്റായ ജൂലി ഈസന്‍ പറയുന്നു.
യൂണിവേഴ്‌സിറ്റി ആശുപത്രി സന്ദര്‍ശിച്ച സിഎന്‍എന്‍ മാധ്യമ സംഘമാണ് ഇവിടുത്തെ ഭീകരാവസ്ഥ ലോകത്തെ അറിയിച്ചത്. ഇവിടെ ചികിത്സയിലുള്ള എല്ലാവരും കോവിഡ് 19 ബാധിച്ചവരാണ്. വൈറസ് ബാധിച്ച് ഇവിടെ പ്രവേശിപ്പിച്ച ആളുകളില്‍ 25 ശതമാനം പേരും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 94 പേരാണ് മരിച്ചത്.
225 കിടക്കകള്‍ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാല്‍ കോവിഡ് പടര്‍ന്നു പിടിച്ചതോടെ ടെന്റുകള്‍ ഉപയോഗിച്ച് താത്‌കാലിക ആശുപത്രി നിര്‍മിച്ചാണ് ചികിത്സ. യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളവരില്‍ 90 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. 60 ശതമാനം പേര്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. മൂന്ന് വയസുളള കുഞ്ഞാണ് ഇവിടെയുള്ള ഏറ്റവും പ്രായം കുറഞ്ഞ രോഗി.
20നും മുപ്പതിനും ഇടയില്‍ പ്രായമുള്ള നിരവധി ചെറുപ്പക്കാരും ഇവിടെയുണ്ട്. എമര്‍ജന്‍സി റൂമില്‍ ഇരുന്ന് ദൂരേക്ക് വെറുതെ നോക്കിയിരുന്ന് അവര്‍ കരയുമെന്ന് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഡോക്ടറായ ലൊറന്‍സോ പാലഡിനോ പറയുന്നു. ഒരു കിടക്കയിലെ രോഗി മരിച്ചാല്‍ അവിടം സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കും, അര മണിക്കൂറിനുള്ളില്‍ മുഖത്ത് ഓക്‌സിജന്‍ മാസ്‌കുമായി മറ്റൊരു രോഗി അവിടേക്കെത്തും...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ