വാഷിങ്ടണ്‍ : കോവിഡ്- 19 മഹാമാരി ലോകത്ത് വൻ ഭീഷണിയായി വ്യാപിക്കുന്നതിനിടെ, ലോകാരോഗ്യ സംഘടനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയ്ക്ക് മാത്രമാണ് ലോകാരോഗ്യ സംഘടന പരിഗണന നൽകുന്നതെന്ന് ട്രംപ് ആരോപിച്ചു. കോവിഡിനെ നേരിടുന്നതിൽ ഡബ്ലിയു എച്ച് ഒ സ്വീകരിക്കുന്ന നടപടികൾ തെറ്റാണെന്നും ട്രംപ് പറഞ്ഞു.
ലോകാരോഗ്യസംഘടനയ്ക്ക് വൻതുകയാണ് അമേരിക്ക നൽകി വരുന്നത്. എന്നാൽ യാത്രാ വിലക്ക് അടക്കമുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സംഘടന രംഗത്തു വന്നു. അതിർത്തി അടയ്ക്കൽ അവർ അംഗീകരിക്കുന്നില്ല. തെറ്റായ നടപടിയാണെന്നാണ് അവരുടെ നിലപാട്. അമേരിക്കയ്ക്ക് എതിരെയുള്ള നിലപാടാണ് ലോകാരോഗ്യസംഘടനയുടേത്. ചൈനയ്ക്ക് മാത്രമാണ് ലോകാരോഗ്യ സംഘടന പരിഗണന നൽകുന്നത്.
ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമറിയിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകാറുള്ള പണം ഇനി നൽകില്ലെന്നും മുന്നറിയിപ്പ് നൽകി. 58 മില്യണ്‍ രൂപയാണ് പ്രതിവർഷം അമേരിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകുന്നത്. കോവിഡ് രോഗബാധ പ്രതിരോധിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകൾ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
അമേരിക്കയിൽ കോവിഡ് രോഗബാധ മൂലം സ്ഥിതി അതീവഗുരുതരമാണ്. അമേരിക്കയിൽ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ