ബ്രസീലിയ: ആമസോണിലെ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ആദിവാസി ഗോത്രവിഭാഗങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ആദിവാസി വിഭാഗമായ യനോമാമി വിഭാഗങ്ങള്‍ക്കിടയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ബ്രസീല്‍ അറിയിച്ചു. ഇതാദ്യമായാണ് ആമസോണില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗങ്ങള്‍ക്കിടയില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്.
യനോമാമി വിഭാഗങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമാണ് അവര്‍ക്കുള്ളത്. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നു. ഇതോടെ മൂന്നിരട്ടി മുന്‍കരുതലാണ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ എടുക്കുന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍ട്രിക് പറഞ്ഞു.
ഗോത്രവര്‍ഗമായ കൊകാമ വിഭാഗത്തിലെ 20കാരിക്കാണ് ഒരാഴ്ച മുന്‍പ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ബോവിസ്തയിലെ ആശുപത്രിയില്‍ കഴിയുന്ന യനോമാമി വിഭാഗത്തിൽപ്പെട്ട പതിനഞ്ചു വയസുകാരനായ കുട്ടിക്കും രോഗബാധ സ്ഥിരീകരിച്ചതായി മന്ത്രി വ്യക്തമാക്കി. കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ഏഴ് പേര്‍ക്ക് ഇതിനോടകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബ്രസീല്‍ ദിനപ്പത്രം ഗ്ലോബോ റിപ്പോര്‍ട്ട് ചെയ്തു.
300 ഗോത്രവിഭാഗങ്ങളിലായി 800,000 ജനങ്ങളാണ് ബ്രസീലില്‍ ഉള്ളത്. ഇതില്‍ യാനോമാമി വിഭാഗക്കാര്‍ ഏകദേശം 27,000 വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 20ാം നൂറ്റുണ്ടിന്റെ പകുതിവരെ പൂര്‍ണമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ 1970 ല്‍ പിടിപെട്ട അഞ്ചാംപനിയും മലേറിയയും തകര്‍ത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ