ജെനീവ: കോവിഡ് കാലത്ത് ലോക രാജ്യങ്ങൾക്ക് സഹായം നൽകിയതിന് ഇന്ത്യയെ പ്രകീർത്തിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയതുള്‍പ്പെടെയുള്ള സഹായങ്ങൾ ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്നു. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണമെന്ന് ഗുട്ടെറ്സ് വ്യക്തമാക്കി. വൈറസിനെതിരായ പോരാട്ടത്തിന് ആഗോള തലത്തിൽ ഐക്യദാര്‍ഢ്യം വേണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവർക്ക് സല്യൂട്ട് നൽകുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു.
നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് തുടങ്ങി നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനകം മരുന്നുകൾ എത്തിച്ച് നൽകിയിട്ടുണ്ട്. അയൽ രാജ്യങ്ങളായ ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മാലദ്വീപ്, ശ്രീലങ്ക, മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി.
ഇതിന് പുറമെ സാംബിയ, ഡൊമനിക്കൻ ഡിപ്പബ്ലിക്, മഡഗാസ്കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ, കസാഖിസ്ഥാൻ, ഇക്വഡോർ, ജമൈക്ക, സിറിയ, യുക്രൈൻ, ഛാഡ്, സിംബാബ്‌വെ, ജോർദാൻ, കെനിയ,നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നകൾ കയറ്റി അയക്കും.
ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളാണ് ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്. ഇതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് യുഎന്നിലെ ഡൊമനിക്കൻ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെർ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദീന് കത്ത് നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ