ധര്‍മ്മശാല: മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിയെഴുതിയ ടിബറ്റന്‍ ബുദ്ധ സന്യാസി ആദ്ധ്യാത്മിക ധ്യാനമുറയായ തുക്ടം എന്ന അപൂര്‍വ്വ അവസ്ഥയിലേക്ക് കടന്നതായി വാദം. വൈദ്യശാസ്ത്രപരമായി മരിച്ചെന്ന് വിധിയെഴുതിയാലും തുക്ടം എന്ന അവസ്ഥയില്‍ പ്രവേശിക്കുന്നവരുടെ മൃതദേഹത്തിന് യാതൊരു കേടുപാടും സംഭവിക്കില്ലെന്നാണ് ടിബറ്റന്‍ വിശ്വാസം. സംരക്ഷണോപാധികളുടെ ഉപയോഗമില്ലാതെതന്നെ മൃതദേഹം ആഴ്ചകളോളം കേടില്ലാതെ കാണാന്‍ കഴിയുമെന്ന് ഇവര്‍ കരുതുന്നു.
ഭൗതിക ശരീരത്തിന് മരണം സംഭവിച്ചെങ്കിലും ബോധാവസ്ഥ നഷ്ടപ്പെടില്ലെന്ന പ്രതിഭാസമാണ് തുക്ടമെന്നാണ് ബുദ്ധമത വിശ്വാസം. ടിബറ്റന്‍ ആദ്ധ്യാത്മിക ഗുരുവായ ദലൈലാമയുടെ നേതൃത്വത്തില്‍ ഈ അവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു.
ജൂലൈ 14ന് മസ്തിഷ്‌ക മരണം സംഭവിച്ച ഗീഷെ ഗ്യറ്റ്‌സോ എന്ന ബുദ്ധ സന്യാസിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയിലേക്ക് അയച്ചിരുന്നു. അവിടെ പ്രാര്‍ത്ഥനകള്‍ക്കായെത്തിയ ഗീഷെ നോര്‍ബു എന്ന സന്യാസിയാണ് ശരീരത്തിന് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയത്. മരണം സംഭവിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും അതുകൊണ്ടുതന്നെ തുക്ടം എന്ന അവസ്ഥയിലേക്ക് കടന്നെന്നുമാണ് ഇവര്‍ കണ്ടെത്തിയത്.
ഗീഷെ നോര്‍ബു ഇക്കാര്യം അറിയിച്ച് മൂന്നാം ദിവസം അന്താരാഷ്ട്ര ടിബറ്റന്‍ ബുദ്ധിസ്റ്റ് കേന്ദ്രം തലവന്‍ ജിഗ്മെ നംഗ്യാള്‍ കണ്ടെത്തലുകള്‍ ശരിവച്ചു. അഞ്ചാം ദിവസവും ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ചെങ്കിലും ജീര്‍ണ്ണിക്കുകയോ ദ്രവിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും പരിശോധനകള്‍ക്കായി എത്തിയെങ്കിലും മരണം സംഭവിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.
ജൂലൈ 24നാണ് സന്യാസിയുടെ ശരീരം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജീവനുള്ള മനുഷ്യ ശരീരത്തോട് സമാനമായ രക്തസമ്മര്‍ദ്ദമാണ് ശരീരാവശിഷ്ടങ്ങളില്‍ ഉള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തി. ആന്തരികാവയവങ്ങളും ചര്‍മ്മവുമെല്ലാം പരിശോധിച്ചു. ഇതിനുപുറമേ തലച്ചോറിന്റെ പ്രവര്‍ത്തനവും പരിശോധിച്ചു. ഗീഷെ ഗ്യറ്റ്‌സോയുടെ ശരീരം തുക്ടടം എന്ന അവസ്ഥയിലേക്ക് പ്രവേശിച്ചെന്ന രേഖകളാണ് പിന്നീട് പുറത്തുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ