ജനീവ: കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിൽ ഫൈസർ, ബയോഎൻടെക് വാക്സിനുകൾ ഇന്ന് നൽകിത്തുടങ്ങും. എട്ട് ലക്ഷം പേർക്കാണ് ആദ്യ ആഴ്ച വാക്സിൻ നൽകുക. അതിനിടെയാണ് ലോകാരോഗ്യ സംഘടന വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ രംഗത്തെത്തിയത്.
അതേസമയം കോവിഡ് വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. വാക്സിനു രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പരീക്ഷണം നടത്താതെ തന്നെ വാക്സിന് അംഗീകാരം നൽകണമെന്നാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനു (സിഡിഎസ്‍സിഒ) ഫൈസർ നൽകിയ അപേക്ഷയിൽ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ