സ്‌പെയിനില്‍ മൃഗശാലയിലെ നാല് സിംഹങ്ങള്‍ക്ക് കോവിഡ്

സ്‌പെയിനില്‍ മൃഗശാലയിലെ നാല് സിംഹങ്ങള്‍ക്ക് കോവിഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാഡ്രിഡ്: ബാഴ്‌സലോണ മൃഗശാലയിലെ നാല് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പെണ്‍ സിംഹങ്ങള്‍ക്കും ഒരു ആണ്‍ സിംഹത്തിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സല, നിമ, റണ്‍ റണ്‍ എന്നീ പെണ്‍ സിംഹങ്ങള്‍ക്കും കിയുമ്പെ എന്ന ആണ്‍ സിംഹത്തിനുമാണ് രോഗം കണ്ടെത്തിയത്. സിംഹങ്ങള്‍ അസ്വസ്ഥതകള്‍ പ്രകടമാക്കിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മൃഗശാലയിലെ രണ്ട് ജീവനക്കാര്‍ക്ക് അടുത്തിടെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ മൃഗങ്ങള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനായി വിദഗ്ധരടക്കമുള്ള പ്രത്യേക സംഘത്തെ മൃഗശാല അധികൃതര്‍ നിയമിച്ചിട്ടുണ്ട്. 

മനുഷ്യരില്‍ നടത്തുന്ന അതേ രീതിയിലുള്ള പിസിആര്‍ പരിശോധനയിലാണ് സിംഹങ്ങളിലും രോഗം കണ്ടെത്തിയത്. ചുമയും തുമ്മലും ശ്വസന തകരാര്‍ അടക്കമുള്ള ബുദ്ധിമുട്ടുകളാണ് സിംഹങ്ങള്‍ക്ക് നേരിട്ടത്. അണുബാധ തടയുന്നതിനുളള മരുന്നുകള്‍ നല്‍കാന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്നു മാറ്റി പാര്‍പ്പിക്കാറുണ്ട്. മൃഗശാല പതിവു പോലെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

ആശുപത്രി സാഹചര്യത്തില്‍ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഇത്ര വ്യാപകമായ രീതിയില്‍ മൃഗശാലയിലെ ജീവികളില്‍ കൊറോണ വൈറസ് കാണുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവയിലെ നാദിയ എന്ന കടുവയ്ക്കാണ് അമേരിക്കയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മൃഗമായി വിലയിരുത്തുന്നത്. ഇവയെല്ലാം തന്നെ പിന്നീട് രോഗ മുക്തി നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com