വെനീസ്: വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം തകരാറിലായതിനെ തുടർന്ന് വെനീസ് നഗരം വള്ളത്തിലായി. വെള്ളപ്പൊക്കം പ്രതിരോധിക്കാനായി പുതിയതായി സ്ഥാപിച്ച മോസെ (മാസീവ് ഫ്ലഡ് ഡിഫൻസ് സിസ്റ്റം) സംവിധാനം പ്രവർത്തിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നഗരം വെള്ളത്തിലായത്.
സമുദ്ര നിരപ്പിൽ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് മാർക്ക്‌സ് ചത്വരം വെള്ളത്തിൽ മുങ്ങി. പ്രസിദ്ധമായ സെന്റ് മാർക്ക്‌സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകൾ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്.
വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതിൽ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ പ്രതിരോധ സംവിധാനം ഒക്ടോബറിൽ സ്ഥാപിച്ചത്. മൂന്ന് മീറ്റർ ഉയരത്തിൽ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനായി കെയ്‌സണുകളിൽ വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുള്ളിൽ വെള്ളം നിറയുന്ന രീതിയിലാണ് കെയ്സണുകളുടെ ശൃംഖല രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്നാൽ ചൊവ്വാഴ്ച ഈ സംവിധാനത്തിന്റെ പ്രവർത്തനം പരാജയപ്പെടുകയായിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് 1.2 മീറ്റർ മാത്രമേ വെള്ളം ഉയരുകയുള്ളൂ എന്നായിരുന്നു പ്രവചനം. മോസെ പ്രവർത്തിപ്പിക്കുന്നതിന് കൃത്യമായ പ്രവചനം ആവശ്യമാണെന്ന് വെനീസ് മേയർ ലുയിഗി ബ്രുഗ്‌നാരോ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ