ടെഹ്റാൻ: രാജ്യദ്രോഹ കുറ്റം ആരോപിച്ച് മാധ്യമപ്രവർത്തകൻ റൂഹുല്ല സാമിന്റെ (47) വധശിക്ഷ നടപ്പാക്കി ഇറാൻ. ഇർനയും (ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ), നൂർ വാർത്താ ഏജൻസിയുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച പുലർച്ചെയാണ് റൂഹുല്ല സാം തൂക്കിലേറ്റപ്പെട്ടതെന്നാണ് റിപ്പോർട്ട്.
2017 ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാധ്യമ പ്രവർത്തനം നടത്തിയെന്നതാണ് സാമിനെതിരായ കുറ്റം. ചാരവൃത്തി, ഇറാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ ആരോപണങ്ങളും ഇയാൾക്കെതിരെ ഉന്നയിക്കപ്പെട്ടു. അമാദ് ന്യൂസ് എന്ന പേരിൽ സ്വന്തമായൊരു വെബ്സൈറ്റും മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമിൽ ഒരു ചാനലും സാമിന് സ്വന്തമായുണ്ടായിരുന്നു. ഇതുവഴി സർക്കാറിനെതിരായി തെറ്റായ വിവരങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചെന്ന് സാമിനെതിരായ കുറ്റപത്രത്തിൽ വിവരിച്ചിട്ടുണ്ട്.
ഫ്രാൻസിൽ പ്രവാസജീവിതം നയിച്ചിരുന്ന സാം 2019 ലാണ് പിടിയിലാകുന്നത്. തുടർന്ന് വിപ്ലവ കോടതി പുറപ്പെടുവിച്ച വധശിക്ഷ ഇറാൻ സുപ്രീം കോടതി ശരിവക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ