ട്രംപ് കുറ്റവിമുക്തൻ ; ഇംപീച്ച്മെന്റ് തള്ളി അമേരിക്കൻ സെനറ്റ്

ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു
ട്രംപ് കുറ്റവിമുക്തൻ ; ഇംപീച്ച്മെന്റ് തള്ളി അമേരിക്കൻ സെനറ്റ്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് യു എസ് സെനറ്റ് കുറ്റവിമുക്തനാക്കി. ജനപ്രതിനിധിസഭ ട്രംപിനെതിരെ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ സെനറ്റ്  വോട്ടെടുപ്പിലൂടെയാണ് തള്ളിയത്. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്.

ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിറ്റ്റോംനിയാണ് വോട്ടിങ്ങിൽ ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്. ജനപ്രതിനിധി സഭയിൽ ഇംപീച്മെന്റ് പാസാകാൻ കേവലഭൂരിപക്ഷം മതി. എന്നാൽ സെനറ്റിലെ വിചാരണയിൽ പ്രസിഡന്റിനെ പുറത്താക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (നൂറംഗ സെനറ്റിൽ 67 പേരുടെ പിന്തുണ) വേണ്ടിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങള്‍ മാത്രമാണ് സെനറ്റിലുള്ളത്.

വോട്ടെടുപ്പിൽ മീറ്റ് റോംനിയുടേത് അടക്കം ഡെമോക്രാറ്റുകൾക്ക് 48 വോട്ടുകളെ ട്രംപിനെതിരെ നേടാനായുള്ളൂ. 2019 ഡിസംബർ 18നായിരുന്നു ജനപ്രതിനിധി സഭയിൽ കുറ്റവിചാരണ നടന്നത്. ഡെമാക്രോറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ട്രംപിനെതിരായ ആരോപണങ്ങൾ ശരിവെക്കുകയായിരുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസിന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയത്. ഡിസംബറില്‍ പ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. യു.എസിന്റെ ചരിത്രത്തില്‍ സെനറ്റില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com