വുഹാന്‍; കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 103 പേരാണ് ചൈനയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയി. ചൈനയിൽ കൂടാതെ ഹോങ്കോങിലും ഫിലിപ്പിന്‍സിലും ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ചതും ലോകത്തെ ആശങ്കയിലാക്കുകയാണ്.
ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം 2097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 42300 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊറോണ ബാധിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളിലായി 400 പേര്‍ക്കും കൊറോണ ബാധയുണ്ട്. ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു. തലസ്ഥാന നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്റ് ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചു. രോഗഭീതി ആഗോള വിപണിയില്‍ എണ്ണ, ഊര്‍ജ മേഖലകളില്‍ വലിയ തിരിച്ചടിയുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.
അതിനിടെ രോഗബാധയില്‍ നിന്ന് മോചിതരായുടേയും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരിയാണ് സുഖം പ്രാപിച്ചത്. ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ വൈറസ് ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ