വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുക 50 ലക്ഷം പേര്‍, മോദി അറിയിച്ചു ; ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ച് ട്രംപ്

കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: ഈ മാസം അവസാന വാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുകയാണ്. ഇന്ത്യയിലെത്തുന്ന തന്നെ 50 ലക്ഷം പേര്‍ സ്വാഗതം ചെയ്യാനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി ട്രംപ് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസിന്റെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്.

'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ക്രിക്കറ്റ് സ്‌റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചിട്ടുണ്ട്.'  ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് ട്രംപ് പറഞ്ഞു.

'കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ 50 ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്തുന്നത്. അഹമ്മദാബാദില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന  ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ'. ട്രംപ് പ്രതികരിച്ചു.

അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. അഹമ്മദാബാദിലെ പുതിയ മൊട്ടേറ സ്റ്റേഡിയത്തില്‍ ട്രംപും മോദിയും ജനങ്ങളെ സംയുക്തമായി അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കും. ഇന്ത്യയുമായി ശരിയായ ധാരണകളിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയിലെത്തുന്ന ട്രംപിന് അവിസ്മരണീയ സ്വീകരണം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതായും ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനമെന്നും മോദി ട്വീറ്റില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com