യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു: ഇറാഖ് പ്രധാനമന്ത്രി

ഇറാഖിലെ യുഎസ് സേനാതാവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നുവെന്ന് ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്ദുല്‍ മഹ്ദി.
ഇറാന്‍ ആക്രമണത്തിന്റെ പുറത്തുവന്ന ചിത്രങ്ങള്‍
ഇറാന്‍ ആക്രമണത്തിന്റെ പുറത്തുവന്ന ചിത്രങ്ങള്‍

ബഗ്ദാദ്: ഇറാഖിലെ യുഎസ് സേനാതാവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നുവെന്ന് ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്ദുല്‍ മഹ്ദി. ഏതൊക്കെ താവളങ്ങളാണ് ആക്രമിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. യുഎസ് സേനയുടെ താവളങ്ങള്‍ മാത്രമേ ആക്രമിക്കുള്ളുവെന്ന് ഇറാന്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

വ്യോമതാവളത്തില്‍ ആക്രമണം നടക്കുമ്പോള്‍ യുഎസില്‍നിന്നും തനിക്കു ഫോണ്‍ കോള്‍ വന്നിരുന്നു. ആളപായം ഉണ്ടായതായി ഇറാഖി സൈന്യമോ യുഎസ് -സഖ്യ കക്ഷികളോ സ്ഥിരീകരിച്ചിട്ടില്ലെന്നും മഹ്ദി പറഞ്ഞു.

ഇറാഖില്‍ യുഎസ്  സഖ്യ സേനകളുടെ രണ്ട് വ്യോമതാവളങ്ങള്‍ ആക്രമിച്ച് '80 അമേരിക്കന്‍ ഭീകരരെ' വധിച്ചതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.15 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാന്‍ വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യയെക്കുറിച്ച് യുഎസ് പ്രതികരിച്ചിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം. അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ആക്രമിച്ചത്.

ഇറാഖില്‍ നിലയുറപ്പിച്ച യുഎസിന്റെയും സഖ്യസേനകളുടെയും കേന്ദ്രങ്ങളിലേക്ക് പന്ത്രണ്ടോളം ബാലസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥന്‍ ഹോഫ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു. അസദിലെ താവളത്തിനു നേരെ 30 മിസൈലുകള്‍ പ്രയോഗിച്ചുവെന്നാണ് ഇറാന്‍ റവലൂഷണറി ഗാര്‍ഡിന്റെ വാര്‍ത്താ വെബ്‌സൈറ്റിനെ ഉദ്ധരിച്ച് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com