ലണ്ടൻ: ചൈനീസ് ഉടമസ്ഥതയിൽ നിന്ന് അകലം പാലിക്കാനുള്ള നീക്കവുമായി ടിക്‌ടോക്. ആഗോള തലത്തിൽ കമ്പനിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ടിക്‌ടോക്കിന്റെ പുതിയ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കമ്പനിയുടെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിക്‌ടോക് ബ്രിട്ടീഷ് സർക്കാരുമായി ചർച്ചയിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ചൈനീസ് ബന്ധത്തിന്റെ പേരിൽ ആഗോള വിപണികളിൽ ടിക്‌ടോക് എപ്പോഴും പ്രതിക്കൂട്ടിലാണ്. രാജ്യ സുരക്ഷാ ആരോപണങ്ങൾ നിരന്തരം നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയിൽ നിന്ന് അകലം പാലിക്കാൻ ഈ സോഷ്യൽ മീഡിയ സേവനം ശ്രമിക്കുന്നത്.
ആസ്ഥാന കാര്യാലയം സ്ഥാപിക്കൻ ടിക് ടോക്ക് പരിഗണിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. അമേരിക്കയും പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അമേരിക്കയിലും ടിക്‌ടോക് നിരോധനത്തിന്റെ വക്കിലാണ്.
ചൈനീസ് എൻജിനീയർമാരെ ടിക്‌ടോക്കിൽ നിന്ന് പരമാവധി അകറ്റി നിർത്താനാണ് കമ്പനിയുടെ ശ്രമം. വാൾട് ഡിസ്‌നി ഉന്നത ഉദ്യേഗസ്ഥനായിരുന്ന അമേരിക്കക്കാരൻ കെവിൻ മേയറെ കമ്പനി മേധാവിയായി നിയമിച്ചതിനൊപ്പം കാലിഫോർണിയയിൽ നിന്ന് നിരവധിയാളുകളെ ടിക്‌ടോക് ജോലിക്കെടുക്കുകയും ചെയ്തു. ലണ്ടനിലും കാര്യാലയം പണിയാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ അവിടെയും ടിക് ടോക്ക് കുടുതൽ ആളുകൾക്ക് ജോലി നൽകാൻ സാധ്യതയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ