മസ്ക്കറ്റ്: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 25 മുതൽ ആഗസ്റ്റ് എട്ട് വരെ സമ്പൂർണ്ണമായി അടച്ചിടുമെന്ന് ഒമാൻ സുപ്രീം കമ്മറ്റി അറിയിച്ചു. ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകൾ നിർത്തിവെക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഒമാനിൽ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ്, കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളും അടച്ചിടാൻ ഒമാൻ സുപ്രീം കമ്മറ്റി തീരുമാനിച്ചത്. പതിനഞ്ചു ദിവസം സമ്പൂർണ്ണമായി അടച്ചിടാനാണ് തീരുമാനം.
വാണിജ്യ സ്ഥാപനങ്ങളും കടകളും രാത്രി 7 മണി മുതൽ അടച്ചിടും. ലോക്ക്ഡൗണ്‍ കാലയളവിൽ വൈകീട്ട് ഏഴ് മുതൽ രാവിലെ ആറു വരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. പൊലീസ് പട്രോളിംഗ് ശക്തമാക്കും. വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പെരുനാൾ നമസ്കാരങ്ങളും, എല്ലാ ആഘോഷങ്ങളും, നിർത്തിവെക്കുവാനും ഒമാൻ സുപ്രീം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ