സുക്രെ: ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബൊളീവിയയിലെ തെരുവുകളിൽ നിന്നും വീടുകളിൽ നിന്നുമായി പൊലീസ് കണ്ടെടുത്തത് 420 മൃതദേഹങ്ങൾ. ഇതിൽ 85 ശതമാനവും കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെടുത്ത കാര്യം ബൊളിവീയൻ പൊലീസ് അറിയിച്ചത്.
ജൂലൈ 15 മുതൽ 20 വരെയുള്ള കാലത്ത് കൊച്ചംബാബ മേഖലയിൽ നിന്നു മാത്രം 191 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ലാപാസിൽ നിന്ന് 141 മൃതദേഹങ്ങളും കണ്ടെടുത്തതായി ബൊളീവിയ നാഷണൽ പൊലീസ് ഡയറക്ടർ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാന്റ ക്രൂസിൽ നിന്ന് അധികൃതർ കണ്ടെടുത്തത് 68 മൃതദേഹങ്ങളാണ്. ബൊളീവിയയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധയുണ്ടായ സ്ഥലമാണ് സാന്റ ക്രൂസ്. രാജ്യത്തെ പാതി കോവിഡ്-19 രോഗികളും ഇവിടെയാണുള്ളത്. ഏകദേശം 60,000 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കണ്ടെടുത്ത മൃതദേഹങ്ങളിൽ 85 ശതമാനവും കോവിഡ് പോസിറ്റീവ് കേസുകളും രോഗമുണ്ടെന്ന് സംശയിക്കുന്നരുടേതുമാണെന്നും നാഷണൽ പൊലീസ് ഡയറക്ടർ വ്യക്തമാക്കി. മറ്റുള്ള മൃതദേഹങ്ങൾ രോഗം ബാധിച്ചും ആക്രമണങ്ങൾക്ക് ഇരയായി മരിച്ചവരുടേതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ