വാഷിങ്ടൺ; ചൈനീസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്. ജൂൺ പകുതിയോടെ ചൈനീസ് വിമാനങ്ങൾക്ക് യുഎസിലേക്കു യാത്രാനുമതി നിഷേധിക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. യുഎസ് വിമാനങ്ങൾക്ക് ചൈനയിൽ പ്രവേശനാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
കോവിഡിന്റെ ആദ്യഘട്ടത്തിൽ മറ്റുരാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസ് പ്രവേശനം വിലക്കിയിരുന്നെങ്കിലും ചൈനയിൽനിന്നുൾപ്പെടെയുള്ള വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്നില്ല.അമേരിക്കയിൽനിന്നുള്ള യുണൈറ്റഡ് എയർലൈൻസിനും ഡെൽറ്റ എയർലൈൻസിനും ഈയാഴ്ച രാജ്യത്തേക്ക് സർവീസ് നടത്താൻ ചൈന അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് ചൈനയിൽ നിന്നുള്ള നാല് കന്പനികളുടെയും സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്താൻ അമേരിക്കയുടെ തീരുമാനം.
ജൂണ്‍ 16 മുതൽ വിലക്ക് ഏർപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ചൈനയിൽ കൊറോണവ്യാപനം രൂക്ഷമായ ഘട്ടത്തിൽ അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, പരസ്പരബന്ധം വഷളായതോടെ യുഎസ് വിമാനങ്ങൾക്ക് ചൈന യാത്രാനുമതി പുതുക്കിനൽകിയില്ല.
എയർ ചൈന ലിമിറ്റഡ്, ചൈന സതേണ്‍ എയർലൈൻസ്, സിയാമെൻ എയർലൈൻസ്, ചൈന ഈസ്റ്റേണ്‍ എയർലൈൻസ് എന്നീ കന്പനികളാണ് ചൈനയിൽനിന്ന് അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. വിമാന സർവീസ് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ചൈന ലംഘിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. പ്രശ്ന പരിഹാരത്തിനായി ചൈനീസ് ഗതാഗത വകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും അമേരിക്കൻ ട്രാൻസ്പോട്ടേഷൻ വകുപ്പ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ