സർഫിങ്ങിനിടെ സ്രാവ് ആക്രമിച്ചു, ഇടതുകാൽ നഷ്ടപ്പെട്ട അമ്പതുകാരന് ദാരുണാന്ത്യം
ബ്രിസ്‌ബെയ്ൻ: സർഫിങ്ങിനിടെ അമ്പതുകാരൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിന് 100 കിലോമീറ്റർ തെക്ക് കിങ്‌സ്‌ക്ലിഫിൽ സാൾട്ട് ബീച്ചിൽ ആയിരുന്നു അപകടം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു ഇയാൾ സർഫിങ്ങിനെത്തിയത്. മൂന്ന് മീറ്ററോളം നീളമുള്ള സ്രാവായിരുന്നു ആക്രമിച്ചതെന്നാണ് അധികൃതർ പറയുന്നത്. സർഫിങ്ങിലേർപ്പെട്ടിരുന്ന മറ്റുള്ളവർ സ്രാവിനെ അകറ്റി ആക്രമണത്തിനിരയായ ആളെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ ഇടതുകാൽ സ്രാവിന്റെ ആക്രമണത്തിൽ നഷ്ടമായിരുന്നു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീൻസ് ലാൻഡ് സ്വദേശിയാണെന്നാണ് ന്യൂ സൗത്ത് വെയ്ൽസ് അധികൃതർ അറിയിച്ചത്. ഏകദേശം അൻപതുവയസ് പ്രായമുണ്ടെന്നാണ് റിപ്പോർട്ട്. സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്ടറുകളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കിങ്‌സ്‌ക്ലിഫ്, കാബറിറ്റ ബീച്ചുകളിലെ സന്ദർശകരെ ഒഴിപ്പിച്ചു. അടുത്ത ഇരുപത്തിനാല് മണിക്കൂർ നേരത്തേക്ക് ബീച്ചുകൾ അടച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ