ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിച്ച് അമേരിക്ക ; പസഫിക് സമുദ്രത്തില്‍ മൂന്ന് വന്‍ വിമാനവാഹിനിക്കപ്പലുകള്‍, പോര്‍വിമാനങ്ങളും വിന്യസിച്ചു

വിമാനവാഹിനി കപ്പലുകള്‍ക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്
ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിച്ച് അമേരിക്ക ; പസഫിക് സമുദ്രത്തില്‍ മൂന്ന് വന്‍ വിമാനവാഹിനിക്കപ്പലുകള്‍, പോര്‍വിമാനങ്ങളും വിന്യസിച്ചു

ന്യൂയോര്‍ക്ക് : ഇന്ത്യയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ചൈനയെ അസ്വസ്ഥരാക്കി അമേരിക്കയുടെ നീക്കം. പസഫിക് സമുദ്രത്തില്‍ മൂന്ന് വന്‍ വിമാനവാഹിനി കപ്പലുകളെ അണിനിരത്തി അമേരിക്കയുടെ അസാധാരണ സേനാവിന്യാസം. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്‌സ് കിഴക്കു ഭാഗത്തുമാണ് പട്രോളിങ് നടത്തുന്നതെന്ന് യുഎസ് നേവി അറിയിച്ചു.

2017ല്‍ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടര്‍ന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തില്‍ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്.  ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. വിമാനവാഹിനി കപ്പലുകള്‍ക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഗുവാമില്‍ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോര്‍ റൂസ്‌വെല്‍റ്റ് ഇവിടെ എത്തിച്ചത്. കോവിഡ് ഭീതി മുതലെടുത്ത് ദക്ഷിണ ചൈനാ കടലില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് യുഎസ് സേനയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

നേരത്തെ വ്യാപാരത്തര്‍ക്കത്തില്‍ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി വീണ്ടും അകന്നിരുന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി ചൈനയും രംഗത്തെത്തിയിരുന്നു.

തര്‍ക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ഉദ്ദേശ്യമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടു. 'വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്ന് തെളിയിക്കാനാണ് ശ്രമിക്കുന്നത്. ദക്ഷിണ ചൈന കടലില്‍ പ്രവേശിച്ച്, ക്‌സിഷാ– നാന്‍ഷാ ദ്വീപുകളിലെ (പാരാസെല്‍ - സ്പ്രാറ്റ്‌ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണ്. മാത്രമല്ല, സമീപത്തു കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ആധിപത്യ രാഷ്ട്രീയം പയറ്റുകയാണു യുഎസ് ലക്ഷ്യം'. ബെയ്ജിങ്ങിലെ നേവല്‍ വിദഗ്ധന്‍ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com