പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ നേപ്പാള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന്‌
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന്‌

കാഠ്മണ്ഡു: അതിര്‍ത്തി, ഭൂപട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ നേപ്പാള്‍. നേപ്പാളി പൗരനെ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്ക് ഏഴു വര്‍ഷം കഴിഞ്ഞ് പൗരത്വം നല്‍കിയാല്‍ മതിയെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ഭരണഘടന ഭേദഗതി വരുത്താനും തീരുമാനമായി.

ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. ഇന്ത്യയില്‍ നിന്ന് നിരവധിപേരാണ് നേപ്പാളില്‍ വിവാഹം കഴിച്ചു പോകുന്നത്. നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഇന്ത്യന്‍ പൗരത്വ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിച്ചു.

ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂര്‍ ഥാപ്പ ഉദ്ധരിച്ചത്. അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി പരാമര്‍ശിച്ചിട്ടില്ല.

ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com