വാഷിങ്ടന്‍: കോവിഡ് 19 ഏറ്റവും അധികം നാശം വിതച്ചത് അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേര്‍ക്കാണ് നിലവില്‍ യുഎസില്‍ രോഗം ബാധിച്ചിട്ടുള്ളത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പത്തിരട്ടിയിലധികം കോവിഡ് രോഗികള്‍ അമേരിക്കയിലുണ്ടാകമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സെന്റേഴ്‌സ് ഫോര്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആന്റിബോഡി പരിശോധനകളെ മുന്‍നിര്‍ത്തി സിഡിസി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡാണ് ഇക്കാര്യം മാധ്യമങ്ങളുമായി പങ്കിട്ടതെന്ന് സിൻഹുവ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 ദശലക്ഷം പേരില്‍ വൈറസ് ബാധയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ജനസംഖ്യയിലെ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ ആളുകളില്‍ വൈറസ് ബാധയുണ്ടാകാമെന്ന് റെഡ്ഫീല്‍ഡ് പറയുന്നു. തങ്ങള്‍ രേഖപ്പെടുത്തിയ രോഗികളില്‍ പത്തോളം അണുബാധകള്‍ കണ്ടെത്തിയതായും റെഡ്ഫീല്‍ഡ് പറഞ്ഞു. 90 ശതമാനം അമേരിക്കന്‍ ജനതയും വിവിധ അണുബാധകള്‍ക്ക് വിധേയരാണെന്നും റെഡ്ഫീല്‍ഡ് അഭിപ്രായപ്പെട്ടു.
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,504,676 പേര്‍ക്കാണ് യുഎസില്‍ രോഗമുള്ളത്. 126,785 പേരാണ് ഇതുവരെയായി മരിച്ചത്. ടെക്‌സസ്, അലബാമ, മിസ്സൗരി, നേവദ അടക്കമുള്ള പല സംസ്ഥാനങ്ങളിലും ദിനംപ്രതി രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. സ്ഥിതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ