റോം: കൊറോണ വൈറസ് അതിവേഗത്തിൽ പടർന്ന ഇറ്റലിയിൽ രാജ്യം മുഴുവൻ സ്തംഭിച്ച അവസ്ഥയിലാണ്. കൊറോണ വൈറസ് ബാധ മൂലം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 1809 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 24,747 പേര്‍ക്ക് രോഗമുണ്ട്.
അതിനിടെ റോമിൽ നിന്നുള്ള ഒരു ചിത്രം ലോകത്തിന്റെ ശ്രദ്ധ നേടുകയാണിപ്പോൾ. ആളൊഴിഞ്ഞ റോമിലെ തെരുവിലൂടെ കാല്‍നടയായി ദേവാലയത്തിലേയ്ക്ക് നടന്നു പോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. വത്തിക്കാന്‍ മാധ്യമം പുറത്തുവിട്ട ചിത്രം ഇറ്റലിയില്‍ കോവിഡ് 19 രോഗ ബാധ ഉയര്‍ത്തിയ ഭീതിയും ശൂന്യതയും പ്രതിഫലിപ്പിക്കുന്നതാണ്
റോമിലെ രണ്ട് പ്രമുഖ ദേവാലയങ്ങളിലേയ്ക്കാണ് മാര്‍പാപ്പ കാല്‍നടയായി സഞ്ചരിച്ചത്. കൊറോണ എന്ന മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി പ്രാര്‍ഥിക്കുന്നതിനാണ് അദ്ദേഹം കാൽനടയായി പോയത്. ഞായറാഴ്ച വൈകീട്ട് സാന്ത മരിയ ബസിലിക്കയില്‍ പ്രാര്‍ഥിച്ച ശേഷം സെന്റ്. മാര്‍സെലോ പള്ളിയിലേയ്ക്ക് വിയ ഡെല്‍ കോര്‍സോ തെരുവിലൂടെ ഏകനായി നടന്നു പോകുന്ന മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
1522ല്‍ റോമില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ മാര്‍സെലോ പള്ളിയില്‍ സ്ഥാപിച്ച കുരിശിനു മുന്നില്‍ നിന്ന് പ്രാര്‍ഥിക്കാനായിരുന്നു മാര്‍പാപ്പയുടെ യാത്ര. ഏതാനും അംഗരക്ഷകര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. മുന്‍പ് ലോകത്തെങ്ങു നിന്നുമുള്ള ജനങ്ങള്‍ തിക്കിത്തിരക്കിയിരുന്ന തെരുവില്‍ കാര്യമായി ജനങ്ങളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല.
മഹാമാരിയ്ക്ക് അവസാനമുണ്ടാകുന്നതിനും രോഗ ബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തിയതായി പിന്നീട് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ വിശ്വാസികളില്ലാതെ നടത്തുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
നിലവിലെ ആഗോള പ്രതിസന്ധി പരിഗണിച്ച് ഇത്തവണ വിശുദ്ധ ആഴ്ചയിലെ ആഘോഷങ്ങള്‍ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ നടക്കും എന്നാണ് പ്രഖ്യാപനം. ഏപ്രില്‍ 12 വരെ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനകളും ചടങ്ങുകളും വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ