മസ്കറ്റ്: മുഴുവൻ പൊതുഗതാഗത സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തി ഒമാൻ. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടി. ഒമാൻ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിറക്കിയത്. വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിലായി.
ബസ്, ടാക്സി, ഫെറി തുടങ്ങിയവയെല്ലാം സർവീസുകൾ പൂർണമായും ഒഴിവാക്കും. എന്നാൽ, മുസന്ദം ഗവർണറേറ്റിലെ ബസ്, ഫെറി സർവീസുകൾക്ക് വിലക്ക് ബാധകമല്ല.
സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പരിശോധന നിർത്തിവെച്ചു. ലബോറട്ടി പരിശോധനകൾ, ഫിസിക്കൽ തെറാപ്പി, റേഡിയോളജി, ഫിസിയോളജി, നൂട്രീഷൻ ക്ലിനിക് എന്നിവയിലെല്ലാം സേവനങ്ങൾ നിർത്തിയിട്ടുണ്ട്.
കടകൾ അടയ്ക്കാത്തവർക്കെതിരേ ആയിരം റിയാൽ വരെ പിഴ ഈടാക്കുകയും കടയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് നഗരസഭാ, ജലവിഭവ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 300 റിയാൽ പിഴ ഈടാക്കും. നിയമം ലംഘിച്ചാൽ കൂടുതൽ നടപടി സ്വീകരിക്കും. കോമേഴ്ഷ്യൽ കോംപ്ലക്‌സുകളിലെ വിവിധ കടകൾ, ഹാളുകൾ, സ്‌പോർട്‌സ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ എന്നവയ്ക്കാണ് തുറക്കുന്നതിന് വിലക്കുള്ളത്.
ഒമാനിൽ 5000ത്തിൽ ഏറെ ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന വാർത്ത ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഇതുവരെ 33 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടർ ക്വാറന്റൈനിലാണെന്ന പ്രചാരണവും മന്ത്രാലയം നിഷേധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ