ശമനമില്ലാതെ കോവിഡ് ; മരണം 8944; വിറങ്ങലിച്ച് ഇറ്റലി ; 24 മണിക്കൂറിനിടെ മരിച്ചത് 475 പേര്‍ 

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ കൂടുതല്‍ മരണനിരക്കാണ് ഇറ്റലില്‍ രേഖപ്പെടുത്തിയത്
ശമനമില്ലാതെ കോവിഡ് ; മരണം 8944; വിറങ്ങലിച്ച് ഇറ്റലി ; 24 മണിക്കൂറിനിടെ മരിച്ചത് 475 പേര്‍ 

റോം: ലോകത്തെ ഭീതിയാക്കി കോവിഡ് വൈറസ് ബാധ പടരുകയാണ്. കൊറോണ ബാധിച്ച് മരണം 9000ലേക്ക് അടുത്തു. 8944 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 176 രാജ്യങ്ങളിലായി 2,18,759 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയില്‍ മാത്രം ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചത് 475 പേരാണ്. 

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ കൂടുതല്‍ മരണനിരക്കാണ് ഇറ്റലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേരോളം മരിച്ചതോടെ ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു. ഇറ്റലിയില്‍ കഴിഞ്ഞ ഞായറാഴ്ച 368 പേരാണ്ര്‍ ഒറ്റദിവസം  മരിച്ചത്. നിലവില്‍ 35,713 പേരെയാണ് ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. 

ചൈനയ്ക്ക് പുറത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചതും ഇറ്റലിയിലാണ്. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ്, ഇപ്പോള്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് യൂറോപ്പിനെയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.  രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. 

അമേരിക്കയിലും കോവിഡ് രൂക്ഷമായി പടരുകയാണ്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് 100 ലേറെ പേരാണ് മരിച്ചത്. പ്രതിസന്ധി നേരിടാന്‍ അമേരിക്ക സൈനികരെ രംഗത്തിറക്കിയിരിക്കുകയാണ്. ലോകത്ത് ഇതുവരെ 84,386 പേര്‍ക്ക് കോവിഡ് രോഗം ഭേദമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com