പ്രധാനമന്ത്രിക്ക് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറിക്കും കോവിഡ് ; ആശങ്കയില്‍ ഭരണനേതൃത്വം ; ഓഫീസില്‍ നിന്നും ഇറങ്ങിയോടി ഉപദേഷ്ടാവ്

ബോറിസ് ജോണ്‍സണ് പിന്നാലെ, ആരോഗ്യ സെക്രട്ടറി മാറ്റ് ഹിന്‍കോക്കിനും കോവിഡ് സ്ഥിരീകരിച്ചു
ബോറിസ് ജോൺസൻ,  ഡൊമിനിക് കമ്മിങ്സ്
ബോറിസ് ജോൺസൻ, ഡൊമിനിക് കമ്മിങ്സ്


ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ, ആരോഗ്യ സെക്രട്ടറി മാറ്റ് ഹിന്‍കോക്കിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിലെ ഭരണനേതൃത്വം അപ്പാടെ ആശങ്കയിലായി. പ്രധാനമന്ത്രിയുമായും ഹെൽത്ത് സെക്രട്ടറിയുമായും നിരവധി പേരാണ് ദിവസവും സമ്പർക്കത്തിലേർപ്പെട്ടിരുന്നത്. ചാൻസിലർ ഋഷി സുനാക്, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുടങ്ങിയ സീനിയർ കാബിനറ്റ് മന്ത്രിമാർ കഴിഞ്ഞദിവസവും പ്രധാനമന്ത്രിയുമായും ചർച്ചകളിലേർപ്പെടുകയും മണിക്കൂറുകളോളം അടുത്തിടപഴകുകയും ചെയ്തിരുന്നു.

ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനകൾക്കു വിധേയരാക്കും. മറ്റുള്ളവരുമായി പരമാവധി സമ്പർക്കം ഒഴിവാക്കാനും ഇവർക്ക് നിർദേശമുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും സമീപദിവസങ്ങളിൽ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ​ഗർഭിണിയായ ജിവിതപങ്കാളി  കാരി സിമൺഡ്സിനെ വീട്ടിൽ നിന്നും മാറ്റി. ഡൌണിംങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നും മറ്റൊരിടത്തേക്കാണ് അവരെ മാറ്റിയത്. ഡൗണിങ് സ്ട്രീറ്റിലെ 11–ാം അപാർട്ട്മെന്റിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഐസലേഷനിൽ കഴിയുക. ഭക്ഷണം വാതിൽക്കൽ എത്തിക്കും.

അതിനിടെ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ വെളിപ്പെടുത്തിയതിനു പിന്നാലെ, അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഓഫിസിൽനിന്ന് ഇറങ്ങിയോടി. മുതിർന്ന ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് തോളിൽ സഞ്ചിയും തൂക്കി ഇറങ്ങിയോടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.  പ്രധാനമന്ത്രി വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായാൽ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിന് പകരം ചുമതല നൽകുമെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com