വുഹാന്‍: ദീര്‍ഘ നാളത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയിലെ ജനങ്ങള്‍ സമീപ പ്രവിശ്യയായ ജിയാങ്ഷിയിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.
വൈറസ് വ്യാപനം തടയുന്നതിനുള്ള കര്‍ശന നടപടിയുടെ ഭാഗമായി ഹുബൈ പ്രവിശ്യയിലെ 5.6 കോടി ജനങ്ങള്‍ ജനുവരി 23 മുതല്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. രണ്ട് മാസം നീണ്ടുനിന്ന ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ തീരുമാനിച്ചത്. വൈറസ് ബാധിതരുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന ഗ്രീന്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്ക് പ്രവിശ്യയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ തൊട്ടടുത്ത പ്രവിശ്യയിലേക്കുള്ള റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. രണ്ട് പ്രവിശ്യകളെയും വേര്‍തിരിക്കുന്ന പാലത്തില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് വാഹനങ്ങളടക്കം ജനക്കൂട്ടം തകര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ