വുഹാൻ: ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങിയ കോവിഡ് 19 ലോകത്തിലാകെ പിടിമുറുക്കിയിരിക്കുകയാണ്. ഇക്കാരണത്താൽ ചൈനയുടെ പരീക്ഷണങ്ങളെയും ഭക്ഷണശീലത്തെയുമൊക്കെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ ചൈനയിൽ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
വൈറസ് ആദ്യം പിടികൂടിയ മനുഷ്യൻ എന്ന തലക്കെട്ടോടെ യിൻ ദാവോ ടാങ് എന്ന യുവാവിനെക്കുറിച്ചാണ് വാർത്ത പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഇത് വാട്സാപ്പിലൂടെയാണ് കൂടുതൽ പേരും ഷെയർ ചെയ്തത്. യിൻ ദാവോ ടാങ്ങിന് മൃഗങ്ങളും പക്ഷികളുമൊക്കെയായുള്ള ‘വിചിത്രവും അസ്വാഭാവികവു’മായ ബന്ധമാണ് വൈറസ് പിടികൂടാൻ കാരണമെന്നാണ് വാർത്തയുടെ ഉള്ളടക്കം. യുവാവിന്റെ പിതാവിന്റെ സ്ഥിരീകരണമടക്കം ഉൾപ്പെടുത്തിയാണ് വാർത്ത പുറത്തുവിട്ടിട്ടുള്ളത്.
അങ്ങേയറ്റം വിശ്വസനീയമായ രീതിയിൽ തയ്യാറാക്കിയിട്ടുള്ള വാർത്തയിൽ യുവാവിന്റെ പിതാവിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. വേൾഡ് ന്യൂസ് ഡെയ്‌ലി റിപ്പോർട്ട് എന്ന വെബ്സൈറ്റിലാണ് വാർത്ത വന്നത്. വ്യാജവാർത്തകൾ കൊടുക്കുന്നതിൽ കുപ്രസിദ്ധി നേടിയ സൈറ്റാണിത്. ഫലിതമെന്ന പേരിൽ സാങ്കൽപിക വാർത്തകളാണ് ഈ സൈറ്റിൽ നൽകുന്നത്. ഇതിലെ ചിത്രങ്ങൾ പോലും പലയിടത്തുനിന്ന് മോഷ്ടിച്ചവയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ