ലണ്ടന്‍: ലോക്ക്ഡൗണിൽ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞതായി പ്രമുഖ കോണ്ടം നിര്‍മാതാക്കളായ ഡ്യൂറെക്‌സ് സിഇഒ. ബ്രിട്ടനിലടക്കം കോണ്ടം വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായും ലോക്ക്ഡൗണ്‍ ആളുകളുടെ ലൈംഗിക ബന്ധത്തിനുള്ള അവസരം കുറച്ചെന്നും കമ്പനി വിലയിരുത്തുന്നു. ഡ്യൂറക്‌സ് കോണ്ടം നിര്‍മാണ കമ്പനിയായ റെക്കിറ്റ് ബെന്‍ക്കിസര്‍ സിഇഒ ലക്ഷ്മണ്‍ നരസിംഹം വിദേശ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദമ്പതികള്‍ സാധാരണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അത്രയും ലോക്ക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുന്നില്ല. കോവിഡ് രോഗ വ്യാപനം കാരണമുള്ള ഉത്കണ്ഠ വര്‍ധിച്ചതും ലൈംഗിക താത്പര്യം കുറയാന്‍ കാരണമായി. രോഗ വ്യാപനം കൂടുതലായിരുന്ന ഇറ്റലിയില്‍ ആളുകള്‍ സ്വയം ക്വാറന്റൈനിലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ വില്‍പന സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്ടം വില്‍പന കുത്തനെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആവശ്യകതക്കനുസരിച്ച് ഉദ്പാദനം നടക്കുന്നില്ലെന്ന് മലേഷ്യന്‍ കമ്പനികള്‍ ആശങ്ക ഉന്നയിച്ചു. എന്നാല്‍, മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ടപ്പോഴേക്കും കോണ്ടം വില്‍പന കുറഞ്ഞെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
അതേസമയം, 2021ല്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്തെ പ്രതിസന്ധിക്ക് ശേഷമുള്ള ജനന നിരക്ക് വര്‍ധിച്ചത് താരതമ്യം ചെയ്താണ് ഇത്തരമൊരു നിരീക്ഷണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ