കേപ്ടൗണ്‍: രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് 19 ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് നവജാത ശിശുവിന്റെ മരണം. കുഞ്ഞിന്റെ അമ്മ കോവിഡ് ബാധിതയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനേയും പരിശോധിച്ചപ്പോള്‍ രോഗ ബാധ കണ്ടെത്തുകയായിരുന്നു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വസന പ്രശ്‌നങ്ങളുണ്ടായിരുന്നു.
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ബാധിതരിലൊരാളാണ് ഈ കുഞ്ഞ്. ദക്ഷിണാഫ്രിക്കയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 18,003 ആണ്. 339 പേർ മരിച്ചു.
'കോവിഡ്19-മായി ബന്ധപ്പെട്ട് നവജാത ശിശു മരിച്ചത് ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന് രണ്ട് ദിവസം മാത്രമായിരുന്നു പ്രായം. ശ്വാസ
കോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ടായിരുന്നു.ജനിച്ചയുടന്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിരുന്നു.'- ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ഡോ. സ്വെലി മഖൈസ് പറഞ്ഞു.
ലോകത്ത് കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികളുണ്ടായിരുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ നിലവില്‍ ഇവിടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണ ആഫ്രിക്കയിലാണെങ്കിലും മരണ നിരക്കില്‍ മുന്നില്‍ ഈജിപ്തും അള്‍ജീരിയയുമാണ്. ഈജിപ്തില്‍ 680ഉം അള്‍ജീരിയയില്‍ 568 പേരുമാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ