വാഷിങ്ടൻ: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മാത്രം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ആറ് മാസം പിന്നിടുമ്പോഴാണ് അമേരിക്കയിലെ മരണ സംഖ്യ ഒരു ലക്ഷം കടന്നിരിക്കുന്നത്.
കോവിഡ് ആഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ അമേരിക്കയിൽ ഇതുവരെ 100,572 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 17.25ലക്ഷം പേരാണ് രോഗ ബാധിതരായത്. ഇന്നലെ മാത്രം അമേരിക്കയിൽ 774 പേർ മരിച്ചു. അമേരിക്കയിൽ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.
തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ബ്രസീലിൽ മരിച്ചത്. ബ്രസീലിലെ മരണ സംഖ്യ 24,593 ആയി. ഇന്നലെ15691 പേർ ബ്രസീലിൽ പുതുതായി രോഗ ബാധിതരായി. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ബ്രസീലിലാണ്. നാല് ലക്ഷത്തിനടുത്താണ് ബ്രസീലിലെ രോഗ ബാധിതരുടെ എണ്ണം.
യൂറോപ്പിൽ രോഗം ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത് ബ്രിട്ടനിലാണ്. 37,048 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയിൽ മരണ സംഖ്യ 32,955. ഫ്രാൻസിൽ 28,530, സ്‌പെയിനിൽ 27,117 പേരുമാണ് മരിച്ചത്.
ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56.86 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചത് 3.52 ലക്ഷം പേരാണ്. 24.30 ലക്ഷത്തിലധികം പേർ രോഗ വിമുക്തരായി. 28.99 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 53,101 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 28.46 ലക്ഷം പേർ ചെറിയ രോഗ ലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ