വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ട്വിറ്റർ ഏറ്റുമുട്ടിയതിന് പിന്നാലെ യുഎസിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം. സാമൂഹ മാധ്യമ നിയന്ത്രണത്തിനായി മാർഗനിർദേശം പുറത്തിറക്കി. ഇതു സംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഞങ്ങൾക്ക് മടുത്തൂ എന്നാണ് ഉത്തരവിൽ ഒപ്പിടുന്നതിന് മുൻപ് ട്രംപ് പറഞ്ഞത്.
ഉപഭോക്താക്കളുടെ കമന്റുകളില്‍ നിന്നുണ്ടാകുന്ന നിയമ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുത്താതെ വെബ്സൈറ്റുകളെ പ്രതിരോധിക്കുന്ന കമ്യൂണിക്കേഷന്‍ ഡിസെന്‍സി ആക്റ്റിടെ സെക്ഷന്‍ 230 ന്റെ ശക്തി കുറക്കുന്നതാണ് പുതിയ ഉത്തരവ്. ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എഴുതുന്ന കാര്യങ്ങൾക്ക് കമ്പനികളും ഉത്തരവാദികളാകും.
തന്റെ രണ്ടു ട്വീറ്റുകൾക്ക് ട്വിറ്റർ വസ്തുതാപരിശോധന ലിങ്ക് നൽകിയത് ട്രംപിനെ രോഷാകുലനാക്കിയിരുന്നു. സാമൂഹമാധ്യമ കമ്പനികളെ നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്നും വേണ്ടിവന്നാൽ കമ്പനികൾ പൂട്ടിക്കുമെന്നും ട്രംപ് താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിൽ ഒപ്പിടുന്നത്.
തപാൽ വോട്ട് ക്രമക്കേടുകൾക്കു വഴിതെളിക്കുമെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റു ചെയ്തതാണ് പ്രശ്നം സൃഷ്ടിച്ചത്. വായനക്കാർ ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചു ബോധ്യപ്പെടണമെന്നു ട്വീറ്റിനടിയിൽ ട്വിറ്റർ കുറിച്ചു. ട്രംപ് ഇട്ട ട്വീറ്റുകൾക്കടിയിൽ നീല ആശ്ചര്യ ചിഹ്നത്തോടൊപ്പമാണ് ട്വിറ്റർ ഉപയോക്താക്കൾക്ക് ഫാക്ട് ചെക്ക് സൗകര്യം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ