വാഷിങ്ടൺ: കോവിഡാനന്തര കാലത്തേക്കുള്ള അമേരിക്കയുടെ തിരിച്ചുവരവിന് ആരു നേതൃത്വം നൽകണമെന്നു തീരുമാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ഒരുങ്ങുകയാണ് യുഎസ് ജനത. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡനും തമ്മിലാണ് പോരാട്ടം
കോവിഡ് കണക്കിലെടുത്ത് 86 ദശലക്ഷത്തിലേറെ വോട്ടർമാർ മുൻകൂർ വോട്ടു ചെയ്തു കഴിഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം ആളുകൾ മുൻകൂറായി വോട്ട് രേഖപ്പെടുത്തുന്നത്. പോസ്റ്റൽ വോട്ടുകളിൽ ബൈഡനു മുൻതൂക്കമുണ്ടെന്നാണ് പ്രവചനങ്ങൾ. അതേസമയം, പോളിങ് ദിനത്തിൽ തൻറെ വിജയം ഉറപ്പാകുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
അഭിപ്രായ സർവേകളിലും ബൈഡന് മുൻതൂക്കമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചാൽ അത് അമേരിക്കയിൽ പുതിയ ചരിത്രമായി മാറും. സിറ്റിംഗ് പ്രസിഡന്റിന്റെ രണ്ടാം ടേം അട്ടിമറിക്കും ചരിത്രത്തിലാദ്യമായി കറുത്ത വർഗ്ഗക്കാരി അമേരിക്കൻ വൈസ് പ്രസിഡന്റാകുന്നതിനും അമേരിക്കൻ ജനത സാക്ഷ്യംവഹിക്കും.
ഇന്ത്യൻ വംശജയായ കമലാ ഹാരീസാണ് ഡെമോക്രാറ്റിക്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. അമേരിക്കയുടെ രണ്ടാമത്തെ വലിയ പദവിയിൽ എത്തുന്ന ആദ്യ കറുത്തവർഗക്കാരിയായ വനിത, ആദ്യ ഏഷ്യനമേരിക്കൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലാണ് കമല ചരിത്രമാവുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ