ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അരിസോണയിലും ജോ ബൈഡന്‍ വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍. 11 ഇലക്ടറല്‍ വോട്ടുകള്‍ പിടിച്ചെടുത്താണ് ബൈഡന്‍ വിജയം ഉറപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അരിസോണയും വിജയിച്ചതോടെ ഡോണള്‍ഡ് ട്രംപ് നേടിയ 217 സീറ്റുകള്‍ക്കെതിരെ ബൈഡന് 290 സീറ്റുകളുടെ മുന്‍തൂക്കമായി. പ്രസിഡന്റാവാന്‍ 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 സീറ്റുകളിലെ വിജയമാണ് വേണ്ടത്. ബൈഡന്‍ 20 സീറ്റുകള്‍ അധികം ഉറപ്പാക്കിയാണ് പ്രസിഡന്റാകാന്‍ ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വോട്ടെടുപ്പിനെ കുറിച്ച് ട്രംപ് ഉന്നയിക്കുന്നത്. വോട്ടെണ്ണലില്‍ ബൈഡന് അനുകൂലമായി അട്ടിമറികള്‍ നടത്തുകയാണെന്ന് വരെ ട്രംപ് ആരോപിച്ചിരുന്നു. അതിനിടെയാണ് അരിസോണയിലെ ഫലം കൂടുതല്‍ വ്യക്തമാക്കി മാധ്യമങ്ങള്‍ രംഗത്തെത്തിയത്.
അരിസോണയില്‍ 11,000 വോട്ടുകള്‍ ബൈഡന്‍ സ്വന്തമാക്കി. 0.3 ആണ് ഈ സംസ്ഥാനത്ത് ബൈഡന്‍ സ്വന്തമാക്കിയ വോട്ടുകളുടെ ശതമാനം.
1996ല്‍ ബില്‍ ക്ലിന്റന്‍ ഇത്ര വോട്ടുകള്‍ നേടി വിജയിച്ച ശേഷം ആദ്യമായാണ് മറ്റൊരു ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഇത്തരത്തില്‍ അരിസോണയില്‍ വിജയിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം അരിസോണ മാറി ചിന്തിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇവിടെ ട്രംപിനായിരുന്നു വിജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ