രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദന തുറന്ന് പറഞ്ഞ് മേഗൻ മർക്കൽ. ഈ വർഷം ജൂലൈയിൽ സംഭവിച്ച ഹൃദയം നുറുക്കിയ ആ അനുഭവത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിലെ താങ്ങാനാവാത്ത ദുഃഖം എന്ന കോളത്തിലാണ് മേഗൻ എഴുതിയത്.
"എന്റെ ആദ്യത്തെ കുഞ്ഞിനെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നപ്പോൾ തന്നെ രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമാകുകയായിരുന്നു. ഞങ്ങളെ ഇരുവരുടെയും മനസ്സ് ശാന്തമാക്കാൻ ഞാൻ അപ്പോഴും താരാട്ടുപാട്ട് മൂളിക്കൊണ്ടിരുന്നു. എനിക്കറിയാമായിരുന്നു എന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുകയാണെന്ന്. മണിക്കൂറുകൾക്ക് ശേഷം ആശുപത്രിക്കിടക്കയിൽ എന്റെ ഭർത്താവിന്റെ കൈയിൽ മുറുകെപിടിച്ച് കിടക്കുകയായിരുന്നു ഞാൻ. ഈ അവസ്ഥ എങ്ങനെ മറികടക്കും എന്നാണ് അപ്പോഴും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്", മേഗൻ കുറിച്ചു.
നൂറ് സ്ത്രീകളിൽ 10 മുതൽ 20 ആളുകൾ ഇത്തരത്തിൽ ഗർഭഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവരാണെന്ന് ആ നാളിലാണ് താൻ അറിഞ്ഞതെന്നും മേഗൻ കുറിപ്പിൽ പറയുന്നു. നിരവധി ആളുകൾ ഈ വിഷമഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും വളരെ കുറച്ചുപേർ മാത്രമേ ഇതേക്കുറിച്ച് തുറന്നുസംസാരിക്കാൻ തയ്യാറാകുന്നൊള്ളു എന്ന് മേഗൻ ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ