ന്യൂജേഴ്സി: 15 മിനിട്ടിൽ കോവിഡ് പരിശോധനാ ഫലം അറിയാം. വളരെ വേഗം ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റുകൾ ബെക്ടൺ ഡിക്കിൻസൺ (ബിഡി ആന്റ് കമ്പനി) രംഗത്തിറക്കി. മിനിറ്റുകൾക്കുള്ളിൽ കൊറോണ വൈറസ് ആന്റിജനുകളെ തിരിച്ചറിഞ്ഞ് ഫലം ലഭ്യമാക്കുന്ന ടെസ്റ്റ് കിറ്റുകൾ യൂറോപ്പിൽ ഉടൻ ഉപയോഗത്തിലെത്തും. ഒക്ടോബർ അവസാനത്തോടെ ടെസ്റ്റ് കിറ്റ് യൂറോപ്യൻ വിപണിയിൽ എത്തുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
ഈ കിറ്റ് ഉപയോഗിച്ച് മൂക്കിൽ നിന്നുള്ള സ്രവങ്ങൾ പരിശോധിച്ച് ആന്റിജൻ സാന്നിധ്യം തിരിച്ചറിയാനാവും. കമ്പനിയുടെ തന്നെ വെരിറ്റോർ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കോവിഡ് പരിശോധനയും നടക്കുന്നത്. ബിഡിയുടെ വെരിറ്റോർ ടെസ്റ്റിങ് സംവിധാനം നേരത്തെ തന്നെ വൈറൽ പനി പരിശോധിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഫലം വളരെ പെട്ടന്ന് ലഭിക്കുന്നു എന്നതിനാൽ ആന്റിജൻ പരിശോധനയ്ക്ക് കോവിഡ് രോഗ നിർണയത്തിൽ വലിയ പ്രാധാന്യമാണുള്ളത്. അതേസമയം, ആർടിപിസിആർ ടെസ്റ്റിനേക്കാൾ കൃത്യത കുറവ് എന്ന പ്രശ്‌നവും ആന്റിജൻ ടെസ്റ്റുകൾക്കുണ്ടെങ്കിലും ബിഡിയുടെ കിറ്റിലൂടെ 99 ശതമാനം കൃത്യമായ ഫലങ്ങളാണ് ലഭിക്കുന്നതെന്നും കമ്പനി വക്താക്കൾ പ്രതികരിച്ചു.
കിറ്റുകൾ യുഎസ് വിപണിയിൽ ഇതിനകം എത്തിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ എട്ട് ലക്ഷം കിറ്റുകൾ നിർമിക്കാനാണ് നിലവിൽ കമ്പനി ലക്ഷ്യമിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ