വാഷിങ്ടൺ: സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ടൗണിൽചുറ്റിക്കറങ്ങി 11കാരൻ. അരമണിക്കൂറോളം കറങ്ങിയ കുട്ടിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കുട്ടി ഓടിച്ച വാഹനം വഴിവക്കിലെ പോസ്റ്റിലും മരത്തിലുമെല്ലാം ഇടിച്ചെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ഒക്ടോബർ 11 ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
അവധിയായതിനാൽ പാർക്ക് ചെയ്തിരുന്ന ബസാണ് കുട്ടി എടുത്തുകൊണ്ടുപോയത്. താക്കോൽ വാഹനത്തിന്റെ ഡാഷിനുള്ളിലായതും കുട്ടിക്ക് സഹായകമായി. പ്രാദേശിക സമയം രാവിലെ പതിനൊന്നോടെ കുട്ടി ബസിൽ കടന്ന് വാഹനം സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോകുകയായിരുന്നു. അര മണിക്കൂറോളം ബസ് നിരത്തിലൂടെ പാഞ്ഞു. വഴിവക്കിലെ മരങ്ങളിലൊക്കെ ഇടിച്ചിട്ടാണ് കുട്ടി വാഹനം ഓടിച്ചത്
വിഴിയിലെ ഗ്യാസ് ലൈനിൽ തട്ടിയും സ്വകാര്യ പുരയിടങ്ങളിലൂടെ സഞ്ചരിച്ചും ഒടുവിൽ മരത്തിന്റെ വലിയ ശാഖയുടെ കീഴിലൂടെ പോകാൻ ശ്രമിക്കുമ്പോൾ അതിൽ ഇടിച്ചുമൊക്കെയായിരുന്നു യാത്രയെന്ന് ലൂസിയാന പൊലീസ് പറഞ്ഞു. അവസാനം പൊലീസ് ബസ് തടഞ്ഞ് കുട്ടി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കുട്ടി പരിഭ്രമമൊന്നും കാണിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 'ആർക്കും പരിക്കേൽക്കാത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രത്യേകിച്ച് വാഹനം ഓടിച്ച് കുട്ടിക്ക്. സുരക്ഷിതമായി ജീവിക്കാനും മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കരുതെന്നും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. പ്രത്യേകിച്ചും സ്‌കൂൾ ബസുകൾ'-ലൂസിയാന പൊലീസ് ചീഫ് ടോം ഹാർഡി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ