ഷാർജ: വിമാന യാത്രികരിൽ നിന്ന് കോവിഡ് രോഗികളെ കണ്ടെത്താൻ ഷാർജ വിമാനത്താവളത്തിൽ ഇനി പൊലീസ് നായകളെ ഉപയോഗിക്കും. ഇതിനായി പൊലീസ് നായകൾക്ക് ആവശ്യമായ പരിശീലനം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രത്യേക മുറിയിൽ സാമ്പിളുകൾ സജ്ജീകരിച്ച് നടത്തിയ പരിശോധന വിജയകരമായിരുന്നുവെന്ന് ഷാർജ പൊലീസ് കെ9 സെക്യൂരിറ്റി ഇൻസ്‍പെക്ഷൻ ഡിപ്പാർട്ട്മെന്റ് അധികൃതർ പറഞ്ഞു.
പൊലീസ് നായകളെ ഉപയോഗിച്ച് കോവിഡ് രോഗികളെ കണ്ടെത്താനുള്ള സംവിധാനം തുടങ്ങുമെന്ന് രണ്ട് മാസം മുമ്പ് തന്നെ യുഎഇ അറിയിച്ചിരുന്നു. ഈ സാധ്യത ലോകത്താദ്യമായി ഉപയോഗപ്പെടുത്തുന്ന രാജ്യം യുഎഇ ആണെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണങ്ങൾ പൂർത്തിയായെന്ന് ഇക്കഴിഞ്ഞ ജൂലൈ ഒൻപതിനാണ് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
വൈറസ് ബാധ സംശയിക്കുന്ന രോഗികളുടെ കക്ഷത്തിൽ നിന്നെടുത്ത സാമ്പിളുകളാണ് പൊലീസ് നായകൾക്ക് പരീക്ഷണത്തിനായി നൽകിയത്. ഉടൻതന്നെ ഇവ രോഗികളെ കണ്ടെത്തിയെന്നും 92 ശതമാനം കൃത്യതഉറപ്പുവരുത്താൻ കഴിഞ്ഞതെന്നും അധികൃതർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ