ഇന്ത്യയെ നോക്കൂ, എന്തൊരു വൃത്തികേടാണ്; പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ അധിക്ഷേപവുമായി ട്രംപ്‌

പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു
ഇന്ത്യയെ നോക്കൂ, എന്തൊരു വൃത്തികേടാണ്; പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ അധിക്ഷേപവുമായി ട്രംപ്‌

വാഷിങ്ടണ്‍ : ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

ചൈനയെ നോക്കൂ, അത് എത്ര മലിനമാണ്. റഷ്യയെ നോക്കൂ, ഇന്ത്യയെ നോക്കൂ. വായു മലിനമാണ്. ട്രംപ് അഭിപ്രായപ്പെട്ടു. കാലാവസ്ഥ സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു. 

യുഎസിന് ട്രില്യണ്‍ ഡോളര്‍ എടുക്കേണ്ടിവന്നു. അതിനാല്‍ പാരീസ് ഉടമ്പടിയില്‍ നിന്ന് പുറത്തുപോയി, തങ്ങളോട് അന്യായമായാണ് ഉടമ്പടിയില്‍ പെരുമാറിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. 

ജയിച്ചാല്‍ ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു ബൈഡന്‍ മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കും. കോവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ബൈഡന്‍ ആരോപിച്ചു. 

ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. ട്രംപിനെ ഉത്തമനായ സുഹൃത്ത് എന്നായിരുന്നു മോദി വിശേഷിപ്പിച്ചിരുന്നത്. ഹൗഡി മോഡിയുടെ ഫലമെന്നും സിബല്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com