പാരീസ്: ഈച്ചയെ ഓടിക്കാനുള്ള ശ്രമത്തിനിടെ വീടിന് തീപിടിച്ചു. ഇലക്ട്രിക്ക് റാക്കറ്റ് ഉപയോഗിച്ച് ഈച്ചയെ കൊല്ലാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ വീട്ടിലെ താമസക്കാരനായ 80കാരന് സാരമായി പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ.
ഫ്രാൻസിലെ ഡോർഡോണിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം കഴിക്കുന്നതിനിടെ ശല്യമായ ഈച്ചയെ ഓടിക്കാനുള്ള ശ്രമമാണ് അത്യാഹിതത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വൈകീട്ട് 7.45ന് 80 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ ഈച്ച ശല്യം ചെയ്തു. ഇതോടെ വീട്ടിൽ പ്രാണികളെ ഓടിക്കുന്ന ഇലക്ട്രിക്ക് റാക്കറ്റ് ഉപയോഗിച്ച് ഇതിനെ കൊല്ലുവാൻ അയാൾ നീങ്ങി.
ഇതേ സമയത്ത് തന്നെ ഇയാളുടെ വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്ക് ആയിയിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിന് അടുത്ത് സ്ഥാനം ഉറപ്പിച്ച ഈച്ചയെ ഇലക്ട്രിക്ക് ബാറ്റു കൊണ്ട് തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കിൽ സ്ഫോടനവും തീപടരുകയുമായിരുന്നു. 80രാന്റെ കൈയ്ക്കാണ് സാരമായ പൊള്ളൽ ഏറ്റത്. വീടിൻറെ വലിയൊരു ഭാഗം കത്തിപ്പോയി.
അയൽക്കാരാണ് ആദ്യം വീട്ടിൽ സ്ഫോടനവും തീപിടുത്തവും ശ്രദ്ധിച്ചത്. ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസും അഗ്നിശമന വിഭാഗവും ചേർന്നാണ് പിന്നീട് വീടിൻറെ തീയണച്ചത്. വീടിൻറെ മേൽക്കൂരയുടെ ഒരു ഭാഗം തീപിടിത്തത്തിൽ വീണിട്ടുണ്ട്. പരിക്കേറ്റയാൾ നൽകിയ മൊഴി പ്രകാരമാണ് പൊലീസ് മാധ്യമങ്ങളോട് കാര്യം വ്യക്തമാക്കിയത്. ഇയാൾ ഇപ്പോൾ ലിബോൺ ആശുപത്രിയിൽ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ