വാഷിങ്ടൺ: ബഹ്‌റിനും യുഎഇയുമായി ചരിത്ര കരാർ(അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേൽ. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് ഇസ്രായേൽ സമാധാന കരാറിൽ ഒപ്പിട്ടത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാർ ഒപ്പിടാനെത്തിയിരുന്നു. എന്നാൽ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാർ ഒപ്പിട്ടത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫാ ബിൻ സായ്ദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായ്ദ് അൽ നഹ്യാനാണ് കരാറിൽ ഒപ്പുവെച്ചത്. എല്ലാ മേഖലയിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടി. 48 വർഷത്തെ ഇസ്രായേൽ വിലക്കിന് ഇതോടെ അവസാനമായി.
ആദ്യം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. തുടർന്ന് ബഹ്‌റിൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ബിന്യമിൻ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. പുതിയ സമാധാന ഉടമ്പടിയിലൂടെ കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിർത്താൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ടെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചത്
കരാറോടെ ഇസ്രായേലുമായി നയതന്ത്രം പുലർത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോർഡനുമാണ് യുഎഇക്കും ബഹ്‌റിനും മുൻപ് ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ. ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാർ വഴിതുറക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ