കൊളംബോ: പാം ഓയിൽ ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക. പാം ഓയിലിന്റെ ഇറക്കുമതി അടിയന്തരമായി നിരോധിച്ചുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രാജപക്‌സെ ഉത്തരവിറക്കി. നിലവിലുള്ള പ്ലാന്റേഷനുകളിലെ എണ്ണപ്പനകൾ നശിപ്പിക്കാനും ഉത്തരവിൽ പറയുന്നു. എണ്ണപ്പനകൾ നശിപ്പിച്ച് പകരം റബ്ബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണമെന്നാണ് നിർദേശം.
ഇനിമുതൽ രാജ്യത്തേക്ക് വരുന്ന പാം ഓയിൽ ചരക്കുകൾക്ക് കസ്റ്റംസ് അനുമതി നൽകേണ്ടതില്ലെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ശ്രീലങ്കൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഏതാനും വർഷങ്ങളായി ശ്രീലങ്കയിലെ എണ്ണപ്പനത്തോട്ടങ്ങൾ വർദ്ധിച്ചിരുന്നുച്ചിട്ടുണ്ട്. വനനശീകരണവും പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളും കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പാം ഓയിൽ പ്ലാന്റേഷനുകളിൽ നിന്നും പാം ഓയിൽ ഉപഭോഗത്തിൽ നിന്നും ശ്രീലങ്കയെ മുക്തമാക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ പാം ഓയിൽ കൃഷി ക്രമേണ നിരോധിക്കാൻ ആറ് മാസങ്ങൾക്ക് മുമ്പുതന്നെ പ്രസിഡന്റ് നിർദേശിച്ചിരുന്നു. പത്തു ശതമാനം വീതം എണ്ണപ്പനകൾ ഘട്ടംഘട്ടമായി നശിപ്പിക്കാനാണ് നിർദേശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ