വാഷിംഗ്ടൺ: ലോകമെമ്പാടും പ്രതിഷേധം സൃഷ്ടിച്ച അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിൻറെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൂന്ന് കുറ്റങ്ങളാണ് ഷോവിനെതിരെ ചുമത്തിയത്. ഇത് മൂന്നും തെളിഞ്ഞതായി കോടതി അറിയിച്ചു.
കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കകം വിധിക്കും. 75 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതി നടപടികൾ പ്രസിഡൻറ് ജോ ബൈഡൻ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. കഴിഞ്ഞ വർഷം മേയ് 25നാണ് ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ ഷോവിൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൈവിലങ്ങണിയിച്ച ഫ്ളോയിഡിൻറെ കഴുത്തിൽ ഡെറിക് ഷോവിൻ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
അമേരിക്കയിലുടനീളം വലിയ പ്രതിഷേധം ഫ്ളോയിഡിന്റെ മരണത്തെ തുടർന്ന് അരങ്ങേറിയിരുന്നു. മിനിയാപോളീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഡെറിക് ഷോവിൻ. വ്യാജ കറൻസി കൈയിൽ വച്ചെന്ന കുറ്റമാരോപിച്ചാണ് പോലീസുകാർ ജോർജ് ഫ്ളോയിഡിനെ കസ്റ്റഡിയിലെടുത്തത്. എനിക്ക് ശ്വാസം മുട്ടുന്നേ എന്ന് ജോർജ് ഫ്ലോയിഡ് പല തവണ യാചിച്ചിരുന്നുവെങ്കിലും വിട്ടയക്കാൻ പോലീസുകാർ തയാറായില്ല. തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ